കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള തീരുമാനം അനിവാര്യമെന്ന് പാര്‍ലമെന്റ് ധനകാര്യ സമിതി .ഭരണഘടനാ വ്യവസ്ഥകളുമായി യോജിക്കാത്തതാണ് നികുതിയെന്ന നിലപാടിലാണ് പാർലമെന്റ് നിയമകാര്യസമിതി. ധനമന്ത്രി നായിഫ് അൽ ഹജ്‌റഫും നിയമകാര്യസമിതിയുടെ നിലപാടിനോട് യോജിക്കുന്നുണ്ട്. നികുതി ചുമത്തുന്നത് വിപരീതഫലം ഉണ്ടാക്കുമെന്ന് സെൻട്രൽ ബാങ്കും വ്യക്തമാക്കിയിരുന്നു. സഫാ അൽ ഹാഷ്മി അവതരിപ്പിച്ച നിർദേശമാണ് പാർലമെന്റിലെ വിവിധ സമിതികളിലെ ചർച്ചയ്ക്ക് ശേഷം ഇന്ന് വീണ്ടും പാർലമെന്റിൽ പരിഗണനയ്ക്കെത്തുന്നത്.
വിദേശികൾ അയയ്ക്കുന്ന പണത്തിന്റെ തോത് കണക്കാക്കി നികുതി ചുമത്തണമെന്നാണ് സാമ്പത്തിക-ധനകാര്യസമിതി തീരുമാനിച്ചിട്ടുള്ളത്. ഒരുശതമാനം തൊട്ട് അഞ്ചുശതമാനം വരെയാണ് വ്യത്യസ്ത തുകകൾക്ക് സമിതി നിർദേശിച്ച നികുതി.
വിദേശികളുടെ പണമിടപാടിന് നികുതി ചുമത്തണമെന്ന് നിർദേശിക്കുന്ന കരടുബില്ലിലെ പ്രധാന വ്യവസ്ഥകൾ ചുവടെ ചേര്‍ക്കുന്നു .
വിദേശികൾ അയയ്ക്കുന്ന പണത്തിന് കറൻസി പരിഗണിക്കാതെ നികുതി ചുമത്തണം. ∙ നിക്ഷേപങ്ങൾ, മൂലധന കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകളെ നികിതിയിൽനിന്ന് ഒഴിവാക്കണം.
99 ദിനാർ വരെ ഒരുശതമാനവും 100 മുതൽ 299 ദിനാർ വരെ രണ്ടുശതമാനവും 300 മുതൽ 400 ദിനാർ വരെ നാലുശതമാനവും 500 ദിനാറിനു മുകളിൽ അഞ്ച് ശതമാനവും നികുതി ചുമത്തണം.
സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിൽ സർടിഫൈഡ് ബാങ്കുകളും മണി എക്സ്ചേഞ്ചുകളും നികുതിപ്പണം ധനമന്ത്രാലയത്തിന് നൽകണം.
നിയമം ലംഘിക്കുന്നവർക്ക് പരമാവധി 10000 ദിനാർ പിഴ. അംഗീകൃത വഴികളിലൂടെയല്ലാതെ പണമിടപാട് നടത്തുന്നവർക്ക് അഞ്ചുവർഷം വരെ തടവും അയച്ച പണത്തിന്റെ രണ്ടിരട്ടിവരെ തുക പിഴയും.
ധനമന്ത്രിയുടെ വിശദീകരണം അംഗീകരിക്കുന്ന മന്ത്രിസഭാ തീരുമാനത്തിനുശേഷം ആറുമാസത്തിനകം നിയമം പ്രാബല്യത്തിൽ വരുത്തണം.