പാലക്കാട്: സൈബർ ബുള്ളിയിങ് തടയാനെന്ന പേരിൽ മുഴുവൻ മാധ്യമങ്ങളെയും കൂ ച്ചുവിലങ്ങിടുന്ന പൊലീസ് നിയമഭേദഗതി അങ്ങയറ്റം അപലപനീയമാണെന്ന് കേരള പത്ര പ്രവർത്തക യൂണിയൻ.
എതിർ ശബ്ദങ്ങളെ കേസിൽ കുടുക്കാനും പീഡിപ്പിക്കാനും പൊലീസിനും ഭരണകൂടത്തിനും അനിയന്ത്രിതമായ അധികാരങ്ങൾ നൽകുന്നതാണ് ഈ ഭേദഗതി. ഏതുവിധത്തിലുള്ള വാർത്താപ്രചാരണവും കുറ്റകൃത്യമാക്കാവുന്ന നിയമ വ്യവസ്ഥ അപകടകരമായ രീതിയിൽ ദുരുപയോഗത്തിനു സാധ്യതകൾ ഉൾക്കൊള്ളുന്നതാണ്.
പരാതിയില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസ് എടുക്കാമെന്നു വരുന്നത് കേരളത്തിലുടനീളമുള്ള മാധ്യമ പ്രവർത്തകർ വാർത്തയുടെ പേരിൽ പൊലീസ് സ്റ്റേഷനുകളും കോടതികളും കയറിയിറങ്ങേണ്ടിവരുന്ന നാളുകളിലേക്കാവും വഴി തെളിയിക്കുക.
തീർത്തും ജനാധിപത്യ വിരുദ്ധമായ സാഹചര്യമാണ് ഇതിലൂടെ സംജാതമാവുക. മാധ്യമ സ്വാതന്ത്യത്തിനും ജനാധിപത്യത്തി നും വെല്ലുവിളിയാവുന്ന മാധ്യമ മാരണ നിയമ ഭേദഗതി പിൻവലിക്കാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാകണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും ആവശ്യപ്പെട്ടു.