കൊച്ചി : 7 തവണ മത്സരിപ്പിക്കുകയും എംഎല്‍എയും എംപിയും കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിയുമാക്കിയ പാര്‍ട്ടി ഒരു തവണ സീറ്റ് നിക്ഷേധിച്ചപ്പോള്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് തനിനിറം കാട്ടിയിരിക്കുകയാണ് കുറുപ്പശ്ശേരി വർക്കി തോമസ് എന്ന കെ വി തോമസ്.
ഇന്ന് 2 നേതാക്കളുടെ പത്രസമ്മേളനങ്ങളാണ് കേരളം ശ്രദ്ധയോടെ കേട്ടത് . ഒന്ന് കെവി തോമസ് ( വയസ് 73 ), മറ്റൊന്ന് പി ജെ ജോസഫ് ( വയസ് 78 ). രണ്ടു പേര്‍ക്കും ആയതൊന്നും പോരാ, ഇനിയും മത്സരിക്കണം, അധികാരം ആര്‍ത്തിയായി കൊണ്ടുനടക്കുന്നവര്‍ എന്ന് ആരെങ്കിലും ഇവരെ ആക്ഷേപിച്ചാല്‍ തെറ്റ് പറയാനാകില്ല.
ഇരുവരും രാഷ്ട്രീയ അന്തസിന്റെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ടാണ് സീറ്റ് നിക്ഷേധത്തോട് പ്രതികരിച്ചിരിക്കുന്നത്. ഒരാള്‍ എം എല്‍ എ സ്ഥാനത്ത് ഇനിയും രണ്ടു വര്‍ഷംകൂടി ബാക്കിയുള്ളപ്പോഴാണ് മത്സരിക്കാന്‍ തുനിഞ്ഞിറങ്ങിയതും നടക്കാതെ വന്നപ്പോള്‍ പിണങ്ങി നില്‍ക്കുന്നതും.
രണ്ടാം നിരയിലുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ക്ക് ലഭിക്കാന്‍ കഴിയുന്നതിലധികം പദവികള്‍ കെവി തോമസിന് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കി കഴിഞ്ഞു. എന്നിട്ടും ഒരു തവണ ലോക്സഭാ സീറ്റ് നിക്ഷേധിച്ചപ്പോള്‍ പ്രതികരിച്ചിരിക്കുന്നത് പാര്‍ട്ടി മാറാനുള്ള സാധ്യതപോലും തള്ളിക്കളയാതെയാണ്.
പദവി ലഭിക്കുമ്പോള്‍ പാര്‍ട്ടിക്ക് വിധേയനും നിരസിക്കുമ്പോള്‍ പാര്‍ട്ടിക്ക് അതീതനും എന്ന നിലപാട് സ്വീകരിച്ചതിലൂടെ കെ വി തോമസും ടോം വടക്കനേക്കാള്‍ ഒട്ടും മോശമല്ലെന്ന് വ്യക്തമാക്കുകയാണ്.
കോണ്‍ഗ്രസില്‍ തുടരുമോ എന്ന പലതവണ ഉയര്‍ന്ന ചോദ്യത്തിന് ഒരിക്കല്‍പോലും ഞാന്‍ എന്നും കോണ്‍ഗ്രസാണ് എന്ന് പറയാനുള്ള ആര്‍ജ്ജവം ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ തോമസ് കാണിച്ചില്ല എന്നതാണ് അദ്ദേഹത്തില്‍ നിന്നും ശ്രദ്ധേയമായ കാര്യം .
അതിനാല്‍ തന്നെ ഇനി നേതൃത്വവുമായി സമരസപ്പെട്ട് അദ്ദേഹം പാര്‍ട്ടിയില്‍ തുടര്‍ന്നാലും അദ്ദേഹം അന്തസുള്ള ഒരു പാര്‍ട്ടിക്കാരനല്ല താനെന്ന് തെളിയിച്ചിരിക്കുകയാണ് .