ന്യൂഡൽഹി: ബിജെപിയിലെ തലമുതിർന്ന നേതാക്കളായ എൽ.കെ അഡ്വാനിയേയും മുരളി മനോഹർ ജോഷിയേയും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നാവശ്യപ്പെട്ട് മോദിയും അമിത്ഷായും അടുത്തിടെ അഡ്വാനിയുടെ ഡൽഹി പ്രഥ്വിരാജ് മാർഗിലെ വസതിയിലെത്തി നേരിട്ട് ആവശ്യപ്പെട്ടെന്നാണു വിവരം.
പ്രായമായ നേതാക്കൾ മാറി നിൽക്കണം എന്നാവശ്യപ്പെട്ടു കോണ്ഗ്രസിനുള്ളിൽ യുവനിര കലാപക്കൊടി ഉയർത്തിയിരിക്കുന്പോഴാണ് പ്രായം മാനദണ്ഡാക്കിയുള്ള സ്ഥാനാർഥി നിർണയത്തിൽ നിന്നു മുതിർന്ന നേതാക്കൾക്ക് ഇളവ് നൽകണമെന്നാവശ്യപ്പെട്ട്് ബിജെപിയിൽ മോദി നേരിട്ടിറങ്ങിയിരിക്കുന്നത്. 91 വയസായ അഡ്വാനിയെ മുൻനിർത്തി ഒരിക്കൽ കൂടി മുന്നേറ്റം നടത്താമെന്ന് കണക്കു കൂട്ടലാണ് മോദിക്കും അമിത് ഷായ്ക്കും ഉള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരികയും അമിത്ഷാ പാർട്ടി അധ്യക്ഷനാകുകയും ചെയ്തതിനു പിന്നാലെ ബിജെപിയുടെ മുൻനിരയിൽ നിന്ന് ഒതുക്കപ്പെട്ട നേതാക്കളാണ് അഡ്വാനിയും മുരളി മനോഹർ ജോഷിയും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നാണ് അഡ്വാനി വിജയിച്ച് ലോക്സഭയിൽ എത്തിയത്. മോദി മത്സരിച്ചു ജയിച്ച വാരാണാസി സീറ്റ് അന്നേവരെ മത്സരിച്ചിരുന്ന മുരളീ മനോഹർ ജോഷി അസംതൃപ്തിയോടെയാണു വിട്ടു കൊടുത്തത്.
എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി പാർലമെന്ററി ബോർഡിൽ ഉൾപ്പടെ ഇടം കണ്ടെത്താതെ ബിജെപിയിൽ ഇരുവരും തഴയപ്പെട്ടു. പിന്നീട് പാർട്ടി അധ്യക്ഷൻ അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, അഡ്വാനി, മുരളീ മനോഹർ ജോഷി എന്നിവരെ ഉൾപ്പെടുത്തി മാർഗ നിർദേശക് മണ്ഡൽ രൂപീകരിച്ചെങ്കിലും ഈ സമിതി രൂപീകരിച്ചതിന് ശേഷം ഇതുവരെ ഒൗദ്യോഗിക യോഗങ്ങളൊന്നും തന്നെ ചേർന്നിട്ടില്ല