ഡല്‍ഹി: ലഖിംപൂരിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊന്ന കേസിൽ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ സുപ്രീംകോടതി. എട്ടുപേരെ കൊലപ്പെടുത്തിയ പ്രതിയോട് ഇങ്ങനെയാണോ പെരുമാറേണ്ടെതെന്ന് കോടതി യുപി സർക്കാരിനോട് ചോദിച്ചു.
കേസെടുത്താൽ ഉടൻ അറസ്റ്റ് ചെയ്യേണ്ടതാണ്. അതാണ് കീഴ്വഴക്കം. മറ്റേതൊരു പ്രതിയെ പരിഗണിക്കുന്നത് പോലെ തന്നെ ഈ പ്രതിയേയും പരിഗണിക്കണമെന്നും കോടതി താക്കീത് ചെയ്തു. യുപി സർക്കാർ ഉത്തരവാദിത്തതോടെ പ്രവര്‍ത്തിക്കണമെന്നും കോടതി ഓർമിപ്പിച്ചു.
അതേസമയം മിശ്രയ്ക്ക് ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നതായി സർക്കാർ കോടതിയെ ബോധിപ്പിച്ചു. കൊലക്കേസ് പ്രതിയോട് നോട്ടീസ് നല്‍കി ഹാജരാകാന്‍ പറയുന്നതിന്റെ ആവശ്യമെന്താണെന്നായിരുന്നു കോടതി ഇതിനോട് പ്രതികരിച്ചത്.
ക്രൂര കൊലപാതകമാണ് നടന്നതന്നും കോടതി കൂട്ടിച്ചേർത്തു. കേസ് ദസറ അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി.