Advertisment

"ലക്ഷദ്വീപിൽ നടപ്പാക്കുന്നത് ഭരണഘടനക്ക് നിരക്കാത്ത കാര്യങ്ങൾ": ജോൺ ബ്രിട്ടാസ് എം പി; "ഗുണ്ടാ ആക്ട് ജനങ്ങളെ നിശ്ശബ്ദരാക്കാൻ": മുനവ്വറലി തങ്ങൾ; "ഇപ്പോഴത്തെ നടപടികൾ കേന്ദ്രഭരണ പ്രദേശങ്ങൾ എന്ന രാഷ്ട്രസങ്കൽപ്പത്തിന് വിരുദ്ധം": വി ടി ബൽറാം

New Update

ജിദ്ദ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിന്റെ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ജോൺ ബ്രിട്ടാസ് എം പി അഭിപ്രായപെട്ടു. ജി സി സി ഇസ്‌ലാഹി കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച 'ലക്ഷദ്വീപ് അരക്ഷിതമാക്കരുത്, പ്രവാസികൾ പ്രതികരിക്കുന്നു' എന്ന ഓൺലൈൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കേന്ദ്രഭരണ പ്രദേശങ്ങൾ രൂപപ്പെടുന്നത് സാംസ്‌കാരികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായി പ്രത്യേകം സംരക്ഷിക്കേണ്ട മേഖലകളെന്ന നിലയിലാണ്. ഭരണഘടന നൽകുന്ന ഈ പരിരക്ഷയാണ് ദ്വീപിൽ തകർത്തു കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരിൽ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാംസാഹാരം നിരോധിക്കുന്നതിലൂടെയും മദ്യം സർവത്രികമാക്കുന്നതിലൂടെയും ദ്വീപ് ജനതയുടെ സംസ്‍കാരം തകർക്കുകയാണ് പുതിയ ഓർഡിനൻസുകൾ വഴി കേന്ദ്രഗവൺമെന്റ്‌ ലക്ഷ്യം വെക്കുന്നത്. ലക്ഷദ്വീപ് റെഗുലേഷൻ അഥോറിറ്റി ആക്ട് നടപ്പാക്കുക വഴി ദ്വീപ് ജനതയുടെ ഭൂമി യാതൊരു നിയമ പരിരക്ഷയും കിട്ടാതെ കോർപ്പറേറ്റുകൾക്ക് കയ്യേറാനുള്ള വാതിലുകൾ തുറക്കുകയാണെന്ന് ലക്ഷദ്വീപ് പാർലമെന്റ് അംഗം പി പി മുഹമ്മദ്‌ ഫൈസൽ പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുണ്ട ആക്ട് പോലെ കരിനിയമം അടിച്ചേല്പിച്ചു കൊണ്ട് ദ്വീപ് ജനതയെ നിശബ്ദമാക്കാമെന്നു കരുതുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഗുണ്ട ആക്ട് പ്രകാരം കുറ്റം ചെയ്യാതെ തന്നെ സംശയത്തിന്റെ ആനുകൂല്യത്തിൽ അറസ്റ്റ് ചെയ്യാനും സമധാനപരമായി ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാൻ പോലും അവകാശമില്ലാത്ത വിധമുള്ള ജനാധിപത്യ ധ്വംസനമാണ് ദ്വീപിൽ നടക്കുന്നതെന്നും മീഡിയ വൺ സീനിയർ ന്യൂസ്‌ എഡിറ്റർ അഭിലാഷ് മോഹനൻ അഭിപ്രായപെട്ടു. മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റു പഞ്ചശീല തത്വങ്ങളിലൂടെ കേന്ദ്രഭരണ പ്രദേശങ്ങൾക്കു നൽകിയ രാഷ്ട്ര സങ്കൽപ്പങ്ങളെ തകർക്കുകയാണ് ഇത്തരം നടപടികളിലൂടെ ചെയ്യുന്നതെന്ന് മുൻ എം എൽ എ വി ടി ബൽറാം പറഞ്ഞു.

ഇന്ത്യയിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്നത് ദുഷ്ടതയുടെ സാധാരണതയാണെന്നും സംഘ്പരിവാർ ആന്തരികശത്രുക്കളായി എണ്ണി പറഞ്ഞവരെ ആക്രമിച്ചു കീഴ്പ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രമുഖ മാധ്യമ പ്രവർത്തകൻ ഷാജഹാൻ മാടമ്പാട്ട് അഭിപ്രായപെട്ടു. സാംസ്‌കാരികമായും സാമ്പത്തികമായും ഭൂമി ശാസ്ത്ര പരമായും ലക്ഷ്ദ്വീപിനെ ചുഷണം ചെയ്തു നശിപ്പിക്കാൻ വേണ്ടി നടത്തി കൊണ്ടിരിക്കുന്ന എല്ലാത്തരത്തിലുള്ള നടപടികൾക്കെതിരെയും ശക്തമായ ബഹുജന സമരങ്ങൾ ഉയർന്നു വരണമെന്ന് ഐ എസ്‌ എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അൻവർ സാദത്ത്‌ ആവശ്യപ്പെട്ടു.

ജി സി സി ഇസ്‌ലാഹി കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ സലാഹ്‌ കാരാടൻ അധ്യക്ഷത വഹിച്ചു. ബഷീർ വള്ളിക്കുന്ന് (സൗദി അറേബ്യ), സുരേഷ് വല്ലത്ത് (ഓസ്ട്രേലിയ), നൗഷാദ് കെ ടി (ബഹ്‌റൈൻ), ടി വി ഹിക്മത്ത്‌ (കുവൈത്ത്‌),കെ എൻ സുലൈമാൻ മദനി, മുജീബ്‌ മദനി എന്നിവർ സംസാരിച്ചു.

LAKSHADEEP ISSUE RESPONSE
Advertisment