കൊച്ചി: കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച് പൂട്ടുന്നു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരോട് കവരത്തിയിലേക്ക് തിരിച്ചെത്താൻ നിർദേശം നൽകി. ഒരാഴ്ചക്കുള്ളിൽ കവരത്തിയിൽ റിപ്പോർട്ട് ചെയ്യാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. ഓഫീസിലെ എല്ലാ ഉപകരണങ്ങളും കവരത്തിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഫിസിലെ അഞ്ചു ജീവനക്കാരെ കവരത്തിയിലെ ഓഫിസിലേക്കു മാറ്റിക്കൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. കൊച്ചി ഓഫിസുകളിലെ ജീവനക്കാരുടെ എണ്ണം അധികമാണെന്നും വെട്ടിക്കുറയ്ക്കണമെന്നും നേരത്തെ ശുപാർശ ചെയ്തിരുന്നു.
വെല്ലിങ്ടണ്‍ ഐലന്റിലെ ഓഫീസാണ് പൂട്ടുന്നത്. ഭരണപരിഷ്‌കാര നടപടികളേത്തുടര്‍ന്നുള്ള വെട്ടിച്ചുരുക്കലിന്റെ ഭാഗമായാണ് ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കമെന്നാണ് വിവരം. കേരളത്തില്‍ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സേവനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
കേരളത്തിലെത്തിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായിരുന്ന ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ദ്വീപ് അധികൃതരുടെ ഈ നടപടി സംസ്ഥാനത്ത് പഠിക്കാനെത്തുന്ന വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ബേപ്പൂര്‍ തുറമുഖത്തെ ഒഴിവാക്കി മംഗലാപുരത്തേക്ക് ചരക്ക് നീക്കം മാറ്റുക, ഗസ്റ്റ് ഹൗസ് സ്വകാര്യവല്‍ക്കരിക്കുക തുടങ്ങിയ നീക്കങ്ങള്‍ വലിയ വിവാദമായിരുന്നു.