എടത്വാ:വസ്തുകരം വില്ലേജ് ആഫീസിൽ നേരിട്ട് അടയ്ക്കുക്കുന്നതിന് തടസ്സം നേരിട്ടതോടെ ജനങ്ങൾ വലയുന്നു. നിർദ്ദേശിക്കുന്ന പുതിയ മാർഗ്ഗത്തിലൂടെ അപേക്ഷ നല്കിയാൽ അപ്രൂവ് ചെയ്യുന്നതിന് ഉണ്ടാകുന്ന കാലതാമസം ജനത്തെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഡിസംബർ 3ന് നല്കിയ അപേക്ഷ പോലും വില്ലേജ് ഓഫിസറുടെ അപ്രൂവലിനായി കാത്ത് കിടക്കുന്നു.
തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുള ഡിസംബർ 1ന് വസ്തുവിൻ്റെ കരം അടയ്ക്കുന്നതിന് തലവടി വില്ലേജ് ഓഫിസിൽ നേരിട്ട് ഹാജരായിയിരുന്നു. ഓൺലൈൻ വഴി അപേക്ഷ നല്കണമെന്ന നിർദ്ദേശത്തെ തുടർന്ന് ഡിസംബർ 3ന് അപേക്ഷ സമർപ്പിച്ചെങ്കിലും വില്ലേജ് ഓഫിസർ ഇന്നേ ദിവസം വരെ അപ്രൂവൽ നല്കിയിട്ടില്ല.കരം അടയ്ക്കുന്ന നടപടി നീണ്ട് പോകുന്തോറും അടിയന്തിരമായി ആവശ്യമുള്ള കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുകയാണെന്ന് ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു.
കഴിഞ്ഞ വർഷം വസ്തുകരം അടച്ച സമയത്തും ഇതേ ഓഫിസിൽ നിന്നും ബുദ്ധിമുട്ടുകൾ ഉണ്ടായി.രസീതിൽ പുരയിടം എന്ന് രേഖപെടുത്തേണ്ടതിന് പകരം നിലം എന്ന് എഴുതി കൊടുത്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് രസീത് രണ്ടാമത് പോയി തിരുത്തി വാങ്ങുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട് കുട്ടനാട് തഹസിൽദാർ നടത്തിയ അന്വേഷണത്തിൽ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കേണ്ട ആവശ്യമില്ലെന്നാണ് ജീവകാരുണ്യ പ്രവർത്തകനായ ഡോ.ജോൺസൺ വി.ഇടിക്കുള മൊഴി നല്കിയിരുന്നത്.