പനജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ സംസ്കാരം പനജിയിൽ സൈനിക ബഹുമതികളോടെ നടത്തി. ഗോവയിലെ മിരാമർ ബീച്ചിലാണ് പരീക്കറിന്റെ സംസ്കാരച്ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്കറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി ആയിരങ്ങളാണു പരീക്കറിന്റെ സംസ്കാരച്ചടങ്ങുകൾക്കായി മിരാമർ ബീച്ചിലെത്തിയത്.
അർബുദ ബാധിതനായി ചികിൽസയിലിരിക്കെ ഞായറാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മുൻ കേന്ദ്ര പ്രതിരോധമന്ത്രി കൂടിയായ പരീക്കറുടെ വിയോഗത്തെതുടർന്ന്, കേന്ദ്രസർക്കാർ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
പനജിയിലെ വസതിയിലായിരുന്നു പരീക്കറുടെ അന്ത്യം. പാൻക്രിയാറ്റിക് അർബുദത്തെ തുടർന്നു കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് അദ്ദേഹത്തെ ആദ്യമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നീട് മുംബൈ, ഡൽഹി എയിംസ്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ചികിൽസ തുടർന്നു. ആശുപത്രിവാസത്തിനുശേഷം കഴിഞ്ഞ ഡിസംബർ മുതൽ മുഖ്യമന്ത്രി ചുമതലകളിലേക്ക് അദ്ദേഹം മടങ്ങിയെത്തിയിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ അദ്ദേഹത്തെ അനുസ്മരിച്ചു.