തിരുവനന്തപുരം: തിരുവോണ ദിനത്തില്‍ കേരളത്തിന്റെ കണ്ണും കാതുമെല്ലാം അങ്ങ് ഡല്‍ഹിയിലാണ്. കാരണം മറ്റൊന്നുമല്ല, സുപ്രീംകോടതി രാവിലെ പതിനൊന്നുമണിക്ക് ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നു എന്നതു തന്നെയാണ് ആ പ്രത്യേകത. മുഖ്യമന്ത്രിയായ പിണറായി വിജയന് ഏറെ നിര്‍ണായകമാണ് നാളെത്തെ കോടതി നടപടികള്‍.
പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരായ സിബിഐ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുക. കേന്വേഷിച്ച സിബിഐയുടെ കണ്ടെത്തലുകള്‍ തെളിവില്ലെന്നു പറഞ്ഞ് പ്രത്യേക സിബിഐ കോടതിയും പിന്നീട് ഹൈക്കോടതിയുമാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത്.
കഴിഞ്ഞ 14 തവണയും വിവിധ കാരണങ്ങളാല്‍ കേസ് പരിഗണിക്കുന്നത് മാറ്റിയിരുന്നു. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായിരുന്ന ബഞ്ചായിരുന്നു ഇതുവരെ കേസ് പരിഗണിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച കേസ് പരിഗണിക്കുന്നത് ജസ്റ്റിസുമാരായ യുയു ലളിത്, വിനീത് സരണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ്.
നേരത്തെ ടുജി അഴിമതിക്കേസില്‍ കോടതി നിയോഗിച്ച പ്രത്യേക പ്രോസിക്യൂട്ടറായിരുന്നു യുയു ലളിത്. ക്രിമിനല്‍ കേസുകള്‍ വാദിച്ചിരുന്ന പ്രമുഖ അഭിഭാഷകനായിരുന്നു സുപ്രീംകോടതി ജഡ്ജിയാകുന്നതുവരെ ലളിത്. നേരത്തെ പിണറായി നല്‍കിയ റിട്ട് ഹര്‍ജി( ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ നടപടിക്കെതിരെയായിരുന്നു പിണറായിയുടെ ഹര്‍ജി) വേഗത്തില്‍ തീര്‍പ്പാക്കി തള്ളിയ ജസ്റ്റിസ് എച്ച് എസ് ബേദിയുടെ പാതയാകുമോ ജസ്റ്റിസ് ലളിത് സ്വീകരിക്കുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
അതേസമയം ലാവ്‌ലിന്‍ കേസില്‍ വാദം കേള്‍ക്കല്‍ നീട്ടിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍ നല്‍കിയ അപേക്ഷ കോടതിയുടെ പരിഗണനയില്‍ ഉണ്ട്. ശിവദാസന്റെ അപേക്ഷയെ ഇതുവരെ ആരും എതിര്‍ത്തതായി സൂചനയില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴി കേള്‍ക്കേണ്ട കേസ് അല്ല ഇതെന്നാണ് ശിവദാസന്റെ പ്രധാന വാദം.
കോടതി ഇതംഗീകരിച്ചാല്‍ ഒരു പക്ഷേ കേസ് ഇനി പരിഗണിക്കാനിടയുള്ളത് അടുത്ത വര്‍ഷമായേക്കാം. അതല്ല കേസ് ഉടന്‍ കേട്ടു തീര്‍പ്പാക്കാമെന്നു കോടതി തീരുമാനിച്ചാല്‍ അതു പിണറായി വിജയനെ സംബന്ധിച്ചെടുത്തോളം ഏറെ നിര്‍ണായകമാകും.