തിരുവനന്തപുരം:കേരള രാഷ്ട്രീയം ശ്രദ്ധിക്കപ്പെടുന്ന തിരുവനന്തപുരം ലോ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് 19 ന് നടക്കാനിരിക്കെ ജനാധിപത്യം നടപ്പിലാക്കി എസ്.എഫ്.ഐ.മെക്സിക്കൻ അപാരതയിലെ ടോവിനോയുടെ ഇലക്ഷൻ പോസ്റ്ററുകൾ കോളേജിൽ ഒരിടത്തും വെക്കാൻ അനുവദിക്കാതിരുന്ന എതിർപാർട്ടിക്കാരെ പോലെ തന്നെയാണ് ഇവിടെ എസ്.എഫ്.ഐയുടെ പ്രവർത്തനം.
ലോ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച്ച രാവിലെ തന്നെ ക്യാമ്പസിനുള്ളിൽ കെ.എസ്.യു പ്രവർത്തകർ എഴുതിയ ചുവരെഴുത്തുകൾ ഉച്ചക്ക് ശേഷം കെ.എസ്.യുക്കാർ ക്യാംപസ് വിട്ടപ്പോൾ മായ്ച്ച് എസ്.എഫ്.ഐയുടെ എഴുത്തുകൾക്ക് ഉപയോഗിക്കുകയും ചെയ്തു.
യൂണിവേഴ്സിറ്റി കോളേജ് പോലെ എസ്.എഫ്.ഐ ഏക സംഘടനാ ജനാധിപത്യം നടപ്പിലാക്കിയിരുന്ന ലോ കോളേജിന്റെ സ്ഥിതി മാറിതുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ.കഴിഞ്ഞ തവണയും എസ്.എഫ്.ഐ ഇലക്ഷനിൽ അക്രമമുണ്ടാക്കുകയും എതിർസ്ഥാനാർത്ഥികളുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് കീറുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനെയെല്ലാം അതിജീവിച്ചു കൊണ്ട് 17 വർഷങ്ങൾക്ക് ശേഷം കെ.എസ്.യു ഒരു ജനറൽ സീറ്റിൽ വിജയിച്ചതും അഞ്ചോളം സീറ്റുകൾ നേടിയതും എസ്.എഫ്.ഐക്ക് വലിയ തിരിച്ചടിയായി.ഇതാണ് ഇത്തവണ ക്യാമ്പസിൽ കെ.എസ്.യു വിന്റെ ചുവരെഴുത്തുകൾ പോലും എസ്.എഫ്.ഐ മായ്ക്കുന്നത്.
ഇതിനോട് പ്രതിഷേധ സൂചകമായി ചുവരെഴുത്തും തറയെഴുത്തും പൂർണ്ണമായി ഒഴിവാക്കി പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ മനസ്സിൽ കെ.എസ്.യു എന്ന് എഴുതുമെന്നും ഈ ഏകാധിപത്യത്തിന് വിദ്യാർത്ഥികൾ ബാലറ്റിലൂടെ മറുപടി നൽകുമെന്നും കെ.എസ്.യു ഭാരവാഹികൾ പ്രതികരിച്ചു.