വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ കുറിപ്പുമായി സാമൂഹിക പ്രവർത്തകനും നിയമ വിദ്യാർത്ഥിയുമായ അജ്മൽ കരുനാഗപ്പള്ളി. ജുഡീഷ്യൽ അധികാരങ്ങളോട് കൂടിയ പദവികളിൽ രാഷ്ട്രീയ ആഭിമുഖ്യം ഉള്ളവരെ നിയമിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം :
ചില "പ്രത്യേക തരം" പാഴ്‌സലുകൾ അയച്ചുള്ള പ്രതിഷേധത്തോട് ഒട്ടും യോജിപ്പ് ഇല്ലെങ്കിലും അത്തരം പാഴ്‌സലുകൾക്ക് തന്നെക്കാൾ അർഹത മറ്റാർക്കും ഇല്ലെന്ന് തെളിയിക്കുന്ന തരത്തിൽ ആണ് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്റെ രീതികൾ.
യാതൊരു പ്രിവിലേജുകളുടെയും പിൻബലമില്ലാതെ പരാതി പറയാൻ വിളിച്ച സ്ത്രീയോട്,പൊലീസിന് ഇത് വരെ പരാതി നൽകിയില്ലെങ്കിൽ നിങ്ങൾ അനുഭവിക്ക്, നല്ല വക്കീലിനെ വെച്ച് കോടതിയിൽ പോ,വേണമെങ്കിൽ ഒരു പരാതി ഇവിടെയും താ എന്ന് പറയുന്ന ആ അധികാര ഗർവ്വ് ഒരു ജുഡീഷ്യൽ പദവി വഹിക്കുന്ന ആളിന് ചേർന്നതല്ല.
വക്കീലിനെ വെക്കാനുള്ള സാമ്പത്തിക സാഹചര്യവും പോലീസിൽ പരാതി നൽകാനുള്ള അവസ്ഥയും ഉള്ള ഒരു സ്ത്രീയാണെങ്കിൽ ഒരു ഇത്തരമൊരു ഫോൺ കാൾ തന്നിലേക്ക് എത്തിലായിരുന്നു എന്ന് മനസ്സിലാക്കാനും,അവർക്ക് വക്കീലിനെ ഉൾപ്പെടെ ഏർപ്പാടാക്കി നിയമസഹായം നൽകാനും അവർക്ക് കഴിയണമായിരുന്നു. ആ നിലയ്ക്ക് ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാൻ അവർ യോഗ്യയല്ല.
89 വയസ്സുള്ള സ്ത്രീയെ പ്രായാധിക്യം കണക്കിലെടുക്കാതെ നേരിട്ട് ഹാജരാകണമെന്ന് ശഠിക്കുകയും, താൻ തന്റെ പാർട്ടിക്ക് വിധേയ ആണെന്ന് നിക്ഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഒരു പദവിയിൽ ഇരുന്ന് കൊണ്ട് ആവർത്തിക്കുകയും ചെയ്യുന്ന ഇവർ കളങ്കപ്പെടുത്തുന്നത് സുഗതകുമാരി മുതൽ ആ കസേരയിൽ ഇരുന്നിട്ടുള്ളവരെ കൂടിയാണ്.
ജുഡീഷ്യൽ അധികാരങ്ങളോട് കൂടിയ പദവികളിൽ നടത്തുന്ന ഇത്തരം രാഷ്ട്രീയ നിയമനങ്ങൾ ആ പദവിയെയും, സ്ഥാപനത്തെയും തന്നെ പൊതുമധ്യത്തിൽ അപഹാസ്യമാക്കും.