കണ്ണൂര്‍ : താരസംഘടനായ അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സിദ്ധിക്ക്, ഗണേഷ് കുമാര്‍, മുകേഷ് തുടങ്ങിയ നാലഞ്ചു പേരാണെന്ന് നിർമാതാവും സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍.
ദിലീപിനോടുള്ള അമിതമായ വിധേയത്വം സംഘടനയെ പ്രതിസന്ധിയിലാക്കുമെന്നും ഈ പോക്ക് തുടര്‍ന്നാൽ മോഹന്‍ലാല്‍ അധികം വൈകാതെ എ.എം.എം.എയുടെ പ്രസിഡന്റ്സ്ഥാനം രാജിവയ്ക്കുമെന്നുമായിരുന്നു പ്രമുഖ മാധ്യമത്തോട് ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചത് .
സിദ്ധിഖ്, മുകേഷ്, ഗണേഷ് ഇങ്ങനെയുള്ള നാലഞ്ച് ആള്‍ക്കാര്‍ തുടക്കം മുതലേ ദിലീപിനെ സഹായിച്ച് കൊണ്ട്, ദിലീപിന് വേണ്ടി വാദിച്ച് കൊണ്ടിരുന്ന വ്യക്തികളാണ്. ഇന്നലെ സിദ്ധിഖ് ഒരു പത്രസമ്മേളനം നടത്തി ജഗദീഷ് ഒരു പത്രക്കുറിപ്പും ഇറക്കി. കോളേജുകളില്‍ പ്രിന്‍സിപ്പല്‍ ആയി ജോലിയെടുത്ത വ്യക്തിയാണ് ജഗദീഷ്. ഒരു സിനിമാ നടനാണെന്നതിനുപരി ആ വ്യക്തിത്വം എപ്പോഴും കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് ജഗദീഷ്.
എന്റെ കുറേ ചിത്രങ്ങളില്‍ അഭിനയിച്ച വ്യക്തിയാണ്. സിനിമയില്‍ പറയുന്ന ഒരു ദു:ശീലവും അനാവശ്യവും ഇല്ലാത്ത വ്യക്തിയാണ്. മദ്യപാനം, ചീട്ടുകളി തുടങ്ങി ഒന്നും തന്നെയില്ലാത്ത ക്ലീനായ വ്യക്തിയാണ്. അദ്ദേഹം എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാലിന്റെ അനുമതിയോട് കൂടി നോട്ട്‌സ് ഉണ്ടാക്കിയാണ് പത്രക്കുറിപ്പ് കൈമാറിയത്.
എന്നാല്‍ സിദ്ധിഖ് ചെയ്തത് അതല്ല. സിദ്ധിഖ് കെ.പി.എ.സി.ലളിതയെയും ചേര്‍ത്ത് ലോക്കേഷനില്‍ വച്ച് പത്രസമ്മേളനം നടത്തി. ആരോടും കൂടിയാലോചിക്കാതെ സ്വന്തം മനസാലെ പറഞ്ഞ കാര്യങ്ങളാണ്. അതില്‍ ഏറ്റവും പ്രാധാന്യം കൊടുത്തത് ദിലീപിന്റെ രക്ഷയ്ക്കാണ്. ദിലീപിനെതിരേ പോലീസിന് കൊടുത്ത മൊഴി ഇന്ന് മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. അതിന് വിരുദ്ധമായാണ് പത്രസമ്മേളനത്തില്‍ സിദ്ധിഖ് കാര്യങ്ങള്‍ പറഞ്ഞത്.
എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കം മുതലേ ഉള്ള കാരണം ഈ നാലഞ്ച് ആള്‍ക്കാരാണ്. ഇന്നസെന്റേട്ടന്‍ അതൊരു വിധത്തില്‍ കൊണ്ടുപോയി. മോഹന്‍ലാല്‍ വന്നപ്പോള്‍ ഇതില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ മോഹന്‍ലാലിനെയും സമ്മര്‍ദ്ദത്തില്‍ ആക്കുന്നത് ഈ നാലഞ്ച് ആള്‍ക്കാരാണ് - ബഷീര്‍ പറയുന്നു.