Advertisment

അങ്ങനെ അവർ രണ്ടാമതും വിവാഹിതരായി, ആദ്യ വിവാഹം എൽ കെ ജിയിൽ, വൈറലായി ഒരു ഫേസ്ബുക്ക് പോസ്റ്റ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് ഒരു കല്യാണക്കഥ. ഇതൊരു വെറും വിവാഹമല്ല, രണ്ടാം വിവാഹമാണ്. പക്ഷെ ആദ്യ വിവാഹം എൽ കെ ജിയിൽ വച്ചാണെന്ന് മാത്രം.

രണ്ട് എൽകെജിക്കാർ ഒരു കോമഡി സ്കിറ്റിന് വേണ്ടി കല്യാണം കഴിക്കുന്നു. സ്കിറ്റിന്റെ പേര് ഒരു പട്ടാളക്കാരന്റെ കല്യാണം. അതേ ചെക്കനും പെണ്ണും ഇരുപത്തി രണ്ട് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ശരിക്കും കല്യാണം കഴി‍ച്ചു. കേട്ടാൽ കൗതുകം തോന്നുന്ന ഈ കല്യാണക്കഥയിലെ ചെക്കൻ ശ്രീറാമും കല്യാണപെണ്ണ് ആര്യശ്രീയുമാണ്. ഡോക്ടർ ദീപാ സന്ദീപാണ് ഈ കല്യാണക്കഥ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

വൈറലായ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

കഥ ഇങ്ങനെ: വർഷങ്ങൾക്കപ്പുറം ഒരിക്കൽ കൊച്ചി SDPY സ്കൂളിലെ സ്റ്റാഫ് റൂമിൽ ഒരേ ബഞ്ചിലിരിക്കുന്ന രണ്ട് അധ്യാപികമാർ ഒരുമിച്ച് പുളിമാങ്ങ തിന്നുന്നു.. ഏകദേശം ഒരേ കാലത്ത് പ്രസവിക്കുന്നു. കുട്ടികൾക്ക് ആര്യശ്രീ എന്നും ശ്രീറാം എന്നും പേരിടുന്നു. രണ്ടാളെയും ഒരേ ക്ലാസിൽ ചേർക്കുന്നു.

സ്കൂൾആനിവേഴ്റി വന്നപ്പോൾ സ്കൂളിലെ ഡാൻസ് മാസ്റ്ററായ റഷീദ് സാർ ‘ഒരു പട്ടാളക്കാരന്റെ കല്യാണം’ എന്നൊരു കോമഡി സ്കിറ്റിനു രൂപം കൊടുക്കുകയും വരനായി നാലു വയസുകാരൻ ശ്രീറാമിനെയും വധുവായി നാലു വയസുകാരി ആര്യശ്രീയെയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു.അതീവ രസകരമായി സ്കിറ്റ് അരങ്ങേറുന്നു. (ഞാൻ താലികെട്ടുന്നില്ല .. എനിക്ക് മണിയടിച്ചാ മതീ… എന്ന് പരിപാടി ദിവസം രാവിലെ ധൈര്യം ചോർന്ന വരൻ നിലവിളിച്ചുവെങ്കിലും..! ) പരിപാടി കഴിഞ്ഞയുടൻ ടീച്ചർ വധുവിനെ സ്റ്റേജിൽ നിന്നു തൂക്കിയെടുത്ത് താഴേക്കു തരികയും കുഞ്ഞമ്മ (അതായത് ഞാൻ.. വിവാഹത്തിൽ സംബന്ധിക്കാൻ കിലോമീറ്ററുകൾ താണ്ടി കൊല്ലത്തു നിന്നും കൊച്ചിയിലെത്തിയതാണ് വധുവിന്റെ കുഞ്ഞമ്മയും അമ്മാമ്മയും) ഏറ്റുവാങ്ങി തോളിലിടുകയും കെട്ടിത്തൂക്കിയിട്ട തിരുപ്പൻ, സാരി ഉൾപ്പെടെ ഉറങ്ങിപ്പോയ വധുവിനെ വീട്ടിലെത്തിക്കയും ചെയ്യുന്നു.

publive-image

 

പിറ്റേന്നു മുതൽ ചെക്കൻ ചെക്കന്റെ വഴിയും പെണ്ണ് പെണ്ണിന്റെ വഴിയും.

വർഷങ്ങൾ കഴിഞ്ഞു. ചെക്കൻNDA ടെസ്റ്റ് എഴുതി ആർമിയിൽ ക്യാപ്റ്റൻ ആയി. MBBS നാലാം വർഷം പഠിച്ചു കൊണ്ടിരിക്കുന്ന പെണ്ണിനെ FB യിൽ തപ്പിയെടുത്ത് ‘ആര്യാ..നമുക്ക് ഒന്നുകൂടി കല്യാണം കഴിച്ചാലോ ‘എന്നു ചോദിക്കുന്നു.. പെണ്ണ് വിഷയം വീട്ടിലവതരിപ്പിക്കുന്നു. വീട്ടുകാർ പേർത്തും പേർത്തും ചിന്തിച്ചിട്ട് ഒടുവിൽ ,റഷീദ് സാർ കൂട്ടിച്ചേർത്തത് ഇനി നമ്മളായിട്ട് വേർപിരിക്കണ്ടാ ‘എന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നു.

അങ്ങനെ ഇരുപത്തിരണ്ടു കൊല്ലത്തിനു ശേഷം ഇവർ വീണ്ടുമിതാ വിവാഹിതരായിരിക്കുന്നു. ഡോ. ആര്യശ്രീ & ക്യാപ്റ്റൻ ശ്രീറാം. ‘ഒരു പട്ടാളക്കാരന്റെ കല്യാണം’ വീണ്ടും അരങ്ങേറിയപ്പോൾ അന്നത്തെ റഷീദ് സാറും ക്ലാസ് ടീച്ചറും സുഹൃത്തുക്കളും മുഖ്യാതിഥികളായിരുന്നു.റഷീദ് സാർ വേദിയിൽ പഴയ കഥ അനുസ്മരിക്കുകയും വധൂവരന്മാരെ ആശിർവദിക്കുകയും ചെയ്തു.( ഇനി ഇമ്മാതിരി നാടകങ്ങൾ കളിപ്പിക്കുന്നത് നോക്കീം കണ്ടുമൊക്കെ വേണമെന്ന് സാറ് ചിന്തിച്ചു കാണും!)

അന്നത്തെ അതേ നിറത്തിലെ കല്യാണസാരി വേണമെന്ന ചെക്കന്റെ സങ്കല്പം നിർഭാഗ്യവശാൽ പൊളിഞ്ഞുപോയി. എന്നാലും രണ്ടു മാസം കൊണ്ടു നെയ്ത ,ഹാൻഡ് മെയ്ഡ് എംബ്രോയ്ഡറി വർക്കുള്ള ബ്ലൗസ് വധുവിനെ അണിയിച്ച് കക്ഷി സംതൃപ്തനായി. രണ്ടാം ലോക മഹായുദ്ധകാലത്ത് പുറത്തിറങ്ങിയ ജീപ്പ് വാങ്ങി ലക്ഷങ്ങൾ മുടക്കി വൃത്തിയാക്കി അതിലായിരുന്നു വധൂവരന്മാരുടെ വിവാഹാനന്തര യാത്ര. അല്ല പിന്നെ! മൊത്തത്തിൽ വിശേഷമാകുമ്പോ അങ്ങനെയും ഇരിക്കട്ടെ ഒരു വിശേഷം !

https://www.facebook.com/deepa.thankappan.98/posts/2252485965077293

Advertisment