ഡല്‍ഹി : രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊവിഡ് 19 കേസുകളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വെബ്‌സൈറ്റുകളിൽ ധാരാളം വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും ഉയർന്നുവന്നിട്ടുണ്ട്. എന്നാല്‍ നമ്മള്‍ സോഷ്യല്‍മീഡിയയില്‍ വായിക്കുന്നതെല്ലാം സത്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കും മുമ്പ് അവയിലെ വസ്തുതകള്‍ പരിശോധിക്കുന്നതും നല്ലതാണ്.
കൊറോണ വൈറസിന്റെ വ്യാപനം മൂലം രാജ്യത്ത് ഡിസംബര്‍ 1 മുതല്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതായി അറിയിച്ചു കൊണ്ടുള്ള ഇത്തരത്തിലുള്ള ഒരു ട്വിറ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഒന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുമില്ല.
ട്വീറ്റ് മോർഫ് ചെയ്തതാണെന്നും ഇപ്പോൾ അത്തരം പദ്ധതികളൊന്നും പരിഗണനയിലില്ലെന്നും സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ പറഞ്ഞു. ഇത്തരത്തിലൊരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
ഇൻറർനെറ്റിൽ പ്രചരിക്കുന്ന ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും തടയുന്നതിനായി 2019 ഡിസംബറിലാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം ആരംഭിച്ചത്. സ്ഥിരീകരിക്കാത്ത ഇത്തരം റിപ്പോർട്ടുകൾ പങ്കിടരുതെന്നും വിശ്വസനീയമായ ഉറവിടങ്ങളെ മാത്രം വിശ്വസിക്കണമെന്നും സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു