ദില്ലി/ ചെന്നൈ: കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ദില്ലിയിലും
ഉത്തർപ്രദേശിലും ലോക്ഡൗൺ നീട്ടി. ഇരുസംസ്ഥാനങ്ങളിലും 17 വരെ നിയന്ത്രണങ്ങൾ തുടരും.
അതേസമയം, തമിഴ്നാട്ടിൽ നാളെ മുതൽ സമ്പൂർണ്ണ ലോക്ഡൗൺ നടപ്പാക്കും. 24 വരെയാണ്
ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസർവ്വീസുകൾക്ക് മാത്രമേ അനുമതിയുള്ളൂ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഉച്ചയ്ക്ക് 12 മണിവരെ പ്രവർത്തിക്കും.
അടിയന്തര ആവശ്യക്കാരെ മാത്രമേ തമിഴ്നാട് അതിർത്തി വഴി കടത്തിവിടൂ. കേരള തമിഴ്നാട് അിർത്തിയിൽ പരിശോധന ശക്തമാക്കി. കേരളത്തിലേക്ക് ഉൾപ്പടെയുള്ള ട്രെയിൻ സർവ്വീസുകൾ അധികവും റദ്ദാക്കി. വിമാന സർവ്വീസിന് മാറ്റമില്ല. സിനിമാ സീരിയിൽ ഷൂട്ടിങ്ങിന് ഉൾപ്പടെ വിലക്കുണ്ട്.
രാജ്യത്ത് പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലാണ്. കേരളത്തിന് പുറമേ ദില്ലി, ഹരിയാന, ബിഹാർ, യുപി, ഒഡീഷ, രാജസ്ഥാൻ, കർണാടക, ഝാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ നേരത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.