ന്യൂഡല്‍ഹി∙രണ്ടാഴ്ചത്തേക്കു കൂടി ലോക്ഡൗൺ നീട്ടാൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്‌ഡൗണ്‍ നീട്ടണമെന്ന നിലപാടിലായിരുന്നു. ചില മേഖലകളിൽ ഇളവു നൽകാനും സാധ്യതയുണ്ട്.
രാജ്യത്ത് ചുവപ്പ്, മഞ്ഞ, പച്ച മേഖലകളായി തിരിച്ചാകും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ചുവപ്പിൽ അതീവ ഗൗരവമേറിയ മേഖല, മഞ്ഞ മേഖലയിൽ രോഗമുള്ള സ്ഥലങ്ങൾ, പച്ചയിൽ സുരക്ഷിത മേഖല എന്നിവയാകും ഉൾപ്പെടുത്തുക. ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ പ്രധാനമന്ത്രി ഇന്നു രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്നാണ് സൂചന.
മാസ്ക് ധരിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തത്. 24 മണിക്കൂറും ഫോണില്‍ ലഭ്യമായിരിക്കുമെന്നും കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോടു പറഞ്ഞു.
ലോക്ഡൗൺ പൂർണമായി പിൻവലിക്കാൻ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയിൽ വ്യക്തമാക്കി. ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യാവൂ. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.