തിരുവനന്തപുരം: കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്തു കേസില്‍ ആരോപണ വിധേയരായവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കസ്റ്റംസില്‍ നിന്ന് ഇതുവരെ പോലീസിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
കേസിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ രണ്ടു ദിവസമായിട്ടും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടും പൊലീസ് നൽകാൻ തയാറായില്ലെന്നാണ് ആരോപണം ഉയർന്നത്. പ്രതി സരിത് കാർഗോ കോംപ്ലക്സിലെത്താൻ ഉപയോഗിച്ച കോൺസുലേറ്റിന്റെ കാർ വിവിധ റൂട്ടുകളിൽ യാത്ര ചെയ്തതിന്റെ ദൃശ്യങ്ങൾ കസ്റ്റംസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
കാർഗോ കോംപ്ലക്സിലെത്തുന്നതും മടങ്ങുന്നതുമായ റൂട്ടുകളിലെ കഴിഞ്ഞ 3 മാസത്തെ ദൃശ്യങ്ങൾ നൽകണമെന്ന് തീയതികൾ സഹിതം വ്യക്തമാക്കി ചൊവ്വാഴ്ച രാവിലെ കത്തുനൽകി. പൊലീസ് ഇതുവരെ ദൃശ്യങ്ങൾ കൈമാറുകയോ മറുപടി നൽകുകയോ ചെയ്തിട്ടില്ല.
കാർഗോ കോംപ്ലക്സിൽ നിന്നു മടങ്ങുന്ന വഴിയിൽ, കോൺസുലേറ്റിന്റെ ഔദ്യോഗിക വാഹനത്തിൽ നിന്നു സ്വർണം സ്വകാര്യ കാറിലേക്കു മാറ്റിയിട്ടുണ്ടാകാമെന്നാണു കസ്റ്റംസ് കരുതുന്നത്.