കാഠ്മണ്ഠു: ശരിക്കുള്ള അയോധ്യ ഇന്ത്യയിലല്ലെന്നും നേപ്പാളിലാണെന്നുമുള്ള വിവാദ പ്രസ്താവനയുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഓലി.
യഥാര്‍ത്ഥത്തില്‍ ഉള്ള അയോധ്യ കിടക്കുന്നത് നേപ്പാളില്‍ ആണെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നും കെ.പി ശര്‍മ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ശ്രീരാമന്‍ ഇന്ത്യക്കാരന്‍ അല്ലെന്നും ശര്‍മ പറഞ്ഞു.
തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് നടന്ന സാംസ്കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ പി ശര്‍മ ഓലി. ഇന്ത്യയുടെ കടന്നുകയറ്റം സംസ്കാരത്തിലുമുണ്ടെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട്.
നേപ്പാളി മാധ്യമങ്ങളെ ഉദ്ധരിച്ചാണ് എ.എന്‍.ഐ വാര്‍ത്ത ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കെയാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നതും ശ്രദ്ദേയമാണ്.
കഴിഞ്ഞമാസം, ഇന്ത്യയുടെ അതിര്‍ത്തി മേഖലകള്‍ അനധികൃതമായി കൂട്ടിച്ചേര്‍ത്ത് നേപ്പാൾ പുതിയ ഭൂപടം തയാറാക്കിയത് ഏറെ വിവാദമായിരുന്നു.