കൊച്ചി: മൂവാറ്റുപുഴയില്‍ ട്രാവൽസ് ഉടമ കാഞ്ഞാര്‍ സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതിയെ പ്രണയം നടച്ച് പ്രലോഭിപ്പിച്ച പീഡിപ്പിച്ച് മതം മാറ്റാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്.
അറസ്റ്റിലായ മൂവാറ്റുപുഴ പി.ഒ ജംഗ്ഷനില്‍ അലീന ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ പേഴയ്ക്കാപ്പിള്ളി കുളക്കാടന്‍ കുടിയില്‍വീട്ടില്‍ കെ.എം അലി സമാനരീതിയില്‍ കബളിപ്പിച്ച മറ്റൊരു യുവതിയെ അടുപ്പമുള്ളയാള്‍ക്ക് വിവാഹം കഴിപ്പിച്ച് നല്‍കിയെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്ത് വിട്ടിട്ടില്ല.
കൂടാതെ 2010-ല്‍ ഒരു യുവതിയെ കബളിപ്പിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസും സമാന രീതിയിലായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെയാണ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേകസംഘമാണ് ഇന്നലെ പ്രതിയെ പിടികൂടിയത്.
ട്രാവൽസ് ഉടമ ഒന്നരവര്‍ഷത്തോളം പ്രലോഭിപ്പിച്ച് ഗോവ, മൈസൂര്‍, വാഗമണ്‍ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചശേഷം മതംമാറ്റാന്‍ ശ്രമിച്ചുവെന്നാണ് ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ പരാതി. തുടര്‍ന്ന് യുവതി ജോലി ഉപേക്ഷിച്ചു.
ജോലിക്ക് വരാതായതോടെ ഇയാള്‍ ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. മൂവാറ്റുപുഴയിലെത്തി പരാതി നല്‍കാന്‍ ഭയന്ന യുവതി ഫെബ്രുവരി 18ന് കാഞ്ഞാര്‍ സ്റ്റേഷനില്‍ പരാതി നല്‍കി.
കാഞ്ഞാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു. കേസന്വേഷണത്തിന് മൂവാറ്റുപുഴ സി.ഐ എം.എ മുഹമ്മദ്, എസ്.ഐ മാരായ ബഷീര്‍, ടി.എം. സൂഫി, എ.എസ്.ഐ മാരായ പി.സി. ജയകുമാര്‍, ആര്‍. അനില്‍കുമാര്‍, സി.പി ഒ മാരായ സനല്‍ വി.കുമാര്‍, ആര്‍ അനില്‍കുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്. പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയ വാഗമണ്ണിലെ റിസോര്‍ട്ടില്‍ പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് പൂര്‍ത്തിയാക്കി. മതംമാറ്റാന്‍ ശ്രമിച്ചതു സംബന്ധിച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്യും.