നിലമ്പൂർ : വീട്ടുകാരെയും പൊലീസിനെയും വെട്ടിച്ച് യുവതി കാമുകനെ തേടി വീട്ടിലെത്തി. മഞ്ചേരിയിലെ 19കാരിയും വഴിക്കടവ് സ്വദേശി 20കാരനുമാണ് പ്രണയകഥയിലെ താരങ്ങൾ. യുവതി പാരാമെഡിക്കൽ വിദ്യാർഥിനി. യുവാവ് ഇലക്ട്രീഷ്യനും. ഫെയ്സ് ബുക്ക് വഴിയുള്ള പരിചയത്തിലൂടെയാണ് പ്രണയം വളർന്നതെന്ന് പറയുന്നു.
വീട്ടുകാർ വിവാഹത്തിന് എതിരുനിൽക്കുമെന്ന സംശയത്തിൽ യുവതി കഴിഞ്ഞ ദിവസം യുവാവിന്റെ വീട്ടിലെത്തി. വഴിനീളെ പൊലീസിന്റെ വാഹന പരിശോധന ഉണ്ടായിരുന്നെങ്കിലും നുണകൾ പറഞ്ഞു രക്ഷപ്പെട്ടു. അതിനിടെ യുവതിയുടെ വീട്ടുകാർ മഞ്ചേരി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
ഇൻസ്പെക്ടർ കമിതാക്കളെയും വീട്ടുകാരെയും സ്‌റ്റേഷനിൽ വിളിപ്പിച്ചു. വഴിക്കടവിൽ നിന്നു കാറിലാണ് പുറപ്പെട്ടത്. വഴിയിൽ പൊലീസ് തടഞ്ഞു. യാത്രയുടെ ലക്ഷ്യം ആരാഞ്ഞപ്പോൾ സത്യം വെളിപ്പെടുത്തി യാത്ര തുടർന്നു. ഇരുവരുടെയും ബന്ധുക്കൾ സമ്മതിച്ചതോടെ ലോക് ഡൗൺ കാലത്തെ ഒളിച്ചോട്ടത്തിനു ശുഭപര്യവസാനം. പക്ഷേ, വിവാഹം നടത്താൻ യുവാവിനു 21 വയസ്സ് തികയും വരെ കാത്തിരിക്കണം. യുവതിയെ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു.