ന്യൂഡൽഹി ∙ ജഡ്ജിമാര്‍ക്കിടയിലെ അഭിപ്രായ ഭിന്നതയ്ക്കിടയില്‍ ചീഫ് ജസ്റ്റീസിന് കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണ. ഇതോടെ വിമത ജഡ്ജിമാര്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കാന്‍ ചീഫ് ജസ്റ്റീസ് നീക്കം തുടങ്ങി . മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിനു പിന്നാലെ ലോയ കേസിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പിടിമുറുക്കി.
സുപ്രീം കോടതിയുടെ ഭരണസംവിധാനത്തിനെതിരെ പ്രതിഷേധമുയർത്തിയ മുതിർന്ന ജഡ്ജിമാരുടെ വിയോജിപ്പ് അവഗണിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോപണ വിധേയനായ ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹമരണക്കേസ് പരിഗണിക്കാൻ അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിനെ തന്നെ ചീഫ് ജസ്റ്റിസ് നിയോഗിച്ചു. ചൊവ്വാഴ്ച അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഈ കേസില്‍ വാദം കേള്‍ക്കും.
ചീഫ് ജസ്റ്റിനെതിരായ വിയോജിപ്പ് പരസ്യപ്പെടുത്താൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം വിളിച്ച മുതിർന്ന ജഡ്ജിമാരുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത് ബി.എച്ച്. ലോയയുടെ കൊലപാതക്കേസ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
സുപ്രധാനമായ കേസ് താരതമ്യേന ജൂനിയറായ അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന് കൈമാറിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത അഭിപ്രായ ഭിന്നതകളാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. ജസ്റ്റിസ് ജസ്തി ചെലമേശ്വർ, മദൻ ബി.ലോക്കൂർ, രഞ്ജൻ ഗൊഗോയ്, കുര്യൻ ജോസഫ് എന്നിവരാണ് പ്രതിഷേധത്തിന്റെ ഭാഗമായി ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായ ഭിന്നത വാർത്താസമ്മേളനം വിളിച്ച് പരസ്യമാക്കിയത്.
ഇതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനുള്ള നീക്കങ്ങൾ ഒരുവശത്ത് ഊർജിതമായി നടക്കുമ്പോഴാണ് മുതിർന്ന ജഡ്ജിമാരെ പാടെ അവഗണിച്ച് ലോയ കേസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിനുതന്നെ നൽകാനുള്ള തീരുമാനം. ഇന്ന് നടന്ന ഒത്തുതീര്‍പ്പ് നീക്കങ്ങളോട് വിമത ജഡ്ജിമാര്‍ അനുകൂലമായല്ല പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റീസിന്‍റെ തിരിച്ചടി .