വയനാട്: പൊലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് സിസ്റ്റർ ലൂസി കളപ്പുര നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. മുറിക്ക് പുറത്തുള്ള വരാന്തയിലെ വൈദ്യുതി മദർ സൂപ്പീരിയർ വിച്ഛേദിച്ചുവെന്ന് കാണിച്ച് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതിലായിരുന്നു പ്രതിഷേധം.
വെള്ളമുണ്ട പൊലീസെത്തി വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിച്ചതോടെ സമരം അവസാനിപ്പിക്കുക ആയിരുന്നു. മുറിക്ക് പുറത്തുള്ള വരാന്തയിലെ വൈദ്യുതി, മദർ സൂപ്പീരിയർ വിച്ഛേദിച്ചുവെന്ന് കാണിച്ച് വെള്ളമുണ്ട പൊലീസിൽ കഴിഞ്ഞ ദിവസമാണ് സിസ്റ്റര്‍ ലൂസി പരാതി നൽകിയത്.
കാരയ്ക്കമല എഫ്സിസിക്ക് മുൻപിലാണ് ലൂസി കളപ്പുര നിരാഹാരമിരുന്നത്. മഠത്തിൽ പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപെട്ട് സിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മഠത്തിൽ സംരക്ഷണം നൽകാനാവില്ലെന്നും മറ്റ് എവിടെയെങ്കിലും താമസിക്കുകയാണെങ്കിൽ സുരക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.