Advertisment

കേരളത്തിലെ എല്ലാ ബാങ്കുകളിലും ഓഹരിയുമായി എം.എ.യൂസഫലി

New Update

Advertisment

കേരളം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളിലും ഓഹരിയുള്ള മലയാളി വ്യവസായിയായി എം.എ.യൂസഫലി. ഇസാഫ് ബാങ്കിലാണ് ലുലു ഗ്രുപ്പ് ചെയര്‍മാനായി യൂസഫലി ഇപ്പോള്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.

85.54 കോടി രൂപ മുടക്കി 4.99 ശതമാനം ഓഹരിയാണ് യൂസഫലി സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ കാത്തലിക്ക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളില്‍ അദ്ദേഹത്തിന് നിക്ഷേപമുണ്ടായിരുന്നു. ഇസാഫിലും ഓഹരി എടുത്തതോടെ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളിലും യൂസഫലിക്ക് നിക്ഷേപമായി.

4.99 ശതമാനമാണ് കേരളത്തിലെ ബാങ്കുകളില്‍ യൂസഫലിക്കുള്ള ആകെ ഓഹരി. സ്വകാര്യ വ്യക്തികളുടെ ഓഹരി അഞ്ച് ശതമാനത്തില്‍ താഴെ ആയിരിക്കണമെന്ന റിസര്‍വ്വ് ബാങ്ക് ചട്ടം നിലനില്‍ക്കെ ഓഹരി വര്‍ധിപ്പിക്കാന്‍ സാധിക്കില്ല.

ഫെഡറല്‍ ബാങ്കിന്റെ 400 കോടിയോളം രൂപ വിലമതിക്കുന്ന 4.98 ശതമാനം ഓഹരിയാണ് യൂസഫലിക്കുള്ളത്. കാത്തലിക്ക് സിറിയന്‍ ബാങ്കിലെ 4.99 ശതമാനം നിക്ഷേപം റിസര്‍വ്വ് ബാങ്ക് അനുവദിച്ചാല്‍ 20 ശതമാനം വരെ ആക്കാന്‍ തയ്യാറാണെന്ന് യൂസഫലി പറഞ്ഞിരുന്നു. ദോഹ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിലും യൂസഫലിക്ക് 6.8 ശതമാനം നിക്ഷേപമുണ്ട്.

ബ്രിട്ടനിലെ ഭക്ഷ്യ സംസ്‌ക്കരണ മേഖലയില്‍ 700 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. ബര്‍മ്മിംങ്ഹാമിലെ ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റ് വഴി 22 രാജ്യങ്ങളിലായിട്ടുള്ള 154 ലുലു മാളുകളിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ കയറ്റി അയക്കുകയാണ് ലക്ഷ്യമെന്നും യൂസഫലി വ്യക്തമാക്കി.

തിരുവനന്തപുരത്തെ ലുലു മാള്‍ 2019 ജനുവരിയിലും തൃശൂര്‍ തൃപ്രയാറിലെ വൈമാള്‍ ഏതാനും മാസങ്ങള്‍ക്കകവും തുറക്കുമെന്നും യൂസഫലി മാധ്യമങ്ങളെ അറിയിച്ചു.

Advertisment