ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായ എം കരുണാനിധി (94) അന്തരിച്ചു . അല്പം മുമ്പ് ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം.
മരണവിവരം ഡി എം കെയും സര്‍ക്കാരും സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അടുത്ത 24 മണിക്കൂറുകള്‍ നിര്‍ണ്ണായകമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഏതാണ്ട് ആ സമയത്തോടടുത്തുതന്നെ മരണവും സംഭവിച്ചു.
രാജ്യത്ത് ഏറ്റവുമധികം കാലം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷ പദവി അലങ്കരിച്ചതും തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി ആയിരുന്നതും കലൈഞ്ചര്‍ എന്ന കരുണാനിധിയാണ്. രാജ്യത്ത് ജീവിച്ചിരുന്ന ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാവും അദ്ദേഹമായിരുന്നു.
1949 ല്‍ ഡി എം കെ രൂപീകരിച്ചത് മുതല്‍ അണ്ണാ ദുരൈയുടെ വലംകൈയായി പാര്‍ട്ടിയില്‍ സജീവമായിരുന്നു. ഡി എം കെ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച 1957 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച 13 പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ ഒരാളും കരുണാനിധി ആയിരുന്നു. പിന്നീട് മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു.
5 തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. 1969 ലാണ് എം ജി ആറിന്റെ സഹായത്തോടെ ആദ്യമായി മുഖ്യമന്ത്രിപദത്തിലെത്തുന്നത്. അതേവര്‍ഷം തന്നെ പാര്‍ട്ടി അധ്യക്ഷനുമായി. ഈ ജൂലൈ 27 നാണ് അദ്ദേഹം ഡി എം കെ അധ്യക്ഷ പദവിയില്‍ 49 വര്‍ഷം പൂര്‍ത്തിയാക്കി അര നൂറ്റാണ്ടിലേക്കുള്ള ചുവട് വച്ചത്.
പാര്‍ട്ടി അധ്യക്ഷ പദവിയില്‍ കലൈഞ്ചറുടെ അര നൂറ്റാണ്ട് വലിയ ആഘോഷമാക്കാനായിരുന്നു ഡി എം കെ തീരുമാനിച്ചിരുന്നതെങ്കിലും ആ സ്വപ്നം ബാക്കിയാണ് കലൈഞ്ചര്‍ കടന്നു പോകുന്നത്. രണ്ടു വര്‍ഷമായി ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന്‍ പൂര്‍ണ്ണമായി വിശ്രമത്തിലായിരുന്നു.
ഇതിനിടെയില്‍ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി മകന്‍ എം കെ സ്റ്റാലിനെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സ്റ്റാലിനാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റും. എം ജി ആറിന് ശേഷം തമിഴ് ജനതയെ ഏറ്റവുമധികം സ്വാധീനിച്ച നേതാക്കളില്‍ ഒരാളാണ് കരുണാനിധി.