ആലപ്പുഴ: അരൂരിലെ ബിജെപി നേതാക്കളുടെ വീടുകളിൽ പി ജയരാജൻ അടക്കം സിപിഎം നേതാക്കൾ കയറി ഇറങ്ങുകയാണെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചു ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എം ലിജു. ബിജെപി വോട്ടുകൾ വാങ്ങാൻ കണ്ണൂർ ലോബി സജീവമാണെന്നും സിപിഎം- ആർഎസ്എസ് ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ലിജു പറഞ്ഞു.
ഷാനിമോള്‍ ഉസ്മാനെ 'പൂതന' എന്ന് വിളിച്ചാക്ഷേപിച്ച സുധാകരന് അനുകൂലമായി റിപ്പോർട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടെന്ന് ലിജു പറഞ്ഞു. സ്വതന്ത്ര നിരീക്ഷകരെ വെച്ച് വിഷയം അന്വേഷിക്കണമെന്ന ആവശ്യവുമായി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷാനിമോൾ ഉസ്മാനെ വ്യക്തിഹത്യ നടത്തിയെന്ന മന്ത്രി ജി സുധാകരനെതിരായ പരാതിയിൽ ആലപ്പുഴ ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു.