കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി ഉൾപ്പടെ അഞ്ചു പേർ യാത്ര ചെയ്ത ഹെലികോപ്റ്റർ അപകടത്തിൽ പെട്ട സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. യന്ത്രം തകരാറിലായിട്ടും ഹെലികോപ്്റ്റർ ചതുപ്പു നിലത്തിൽ ഇടിച്ചിറക്കാനായത് അപകടത്തിന്റെ ആഘാതം കുറച്ചു. മുട്ടിനൊപ്പം വെള്ളമുള്ള ചതുപ്പു നിലത്തേക്ക് ഇടിച്ചിറങ്ങിയതും സമീപത്തുള്ള മതിലിൽ ലീഫ് തട്ടാതിരുന്നതും തീപിടിത്തം ഉൾപ്പടെയുള്ള വൻ ദുരന്തമാണ് ഒഴിവാക്കിയത്.
പൈലറ്റിന്റെ മനസാന്നിധ്യമാണ് വൻദുരന്തം ഒഴിവാക്കിയത്. നാലു ചുറ്റും മതിലുള്ള പറമ്പിലേക്ക് കൃത്യം ഇറക്കാനായത് പൈലറ്റിന്റെ വൈദഗ്ധ്യമാണെന്നാണു വിലയിരുത്തൽ. കൂടാതെ സമീപത്തു വീടുകളും തിരക്കേറിയ നാഷനല്‍ ഹൈവേയും മുകളില്‍ വൈദ്യുതി ലൈനും ഉണ്ടായിരുന്നു. ചെറിയൊരു പാളിച്ച വന്‍ദുരന്തത്തിലേക്കു വഴിമാറുമായിരുന്നു.
ഹെലികോപ്റ്റർ മുകളിൽ നിന്നു ഇടിച്ചു വീഴുകയായിരുന്നു എന്നാണ് സമീപവാസികളിൽനിന്ന് അറിയാനായത്. ചെളിക്കുഴിയിലേക്ക് ഇറങ്ങിയത് യാത്രക്കാർക്ക് കാര്യമായ പരുക്കുണ്ടാകുന്നതും ഒഴിവാക്കി. ഏഴു പേർക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററാണ് ഇത്.
അതേസയം, ഹെലികോപ്റ്റർ ഇടിച്ചിറക്കുന്നതിന്റെ ശബ്ദം കേട്ടാണ് സ്ഥലത്തെത്തിയതെന്ന് ദൃക്സാക്ഷി പറഞ്ഞു. കോപ്റ്ററിൽ നിന്ന് പുറത്തെത്തിച്ചപ്പോൾ ചെറുതായി നടുവേദന അനുഭവപ്പെടുന്നതായി എം.എ. യൂസഫലി പറഞ്ഞിരുന്നു. ഏഴുപേരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. യൂസഫലി പൂര്‍ണ ആരോഗ്യവാനാണ്.