Advertisment

കൊച്ചി മറൈൻ ഡ്രൈവിൽ വാടക കുടിശിക നൽകാത്തതിനെ തുടർന്ന് വീട്ടമ്മ നടത്തിയ കട ജി.സി.ഡി.എ അടപ്പിച്ചതിൽ, വീട്ടമ്മക്ക് സഹായവുമായി ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം.എ.യൂസഫ് അലി

New Update

publive-image

Advertisment

കൊച്ചി: മറൈൻ ഡ്രൈവിൽ വാടക കുടിശിക നൽകാത്തതിനെ തുടർന്ന് വീട്ടമ്മ നടത്തിയ കട ജി.സി.ഡി.എ അടപ്പിച്ചതിൽ ഇടപെട്ട് ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം.എ.യൂസഫ് അലി. വാടക കുടിശ്ശിക ഇനത്തിൽ ഒൻപത് ലക്ഷം രൂപ അടക്കാനുണ്ടെന്ന് ജിസിഡിഎ അധികൃതർ പറയുന്നു.

അതേസമയം, പ്രസന്ന അടക്കാനുള്ള തുക മുഴുവൻ അടക്കുമെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി അറിയിച്ചു. താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്നയുടെ ഏക വരുമാന മാ‍ർഗ്ഗമായിരുന്നു കട. മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളും ഇവർക്കുണ്ട്.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് 2015 ൽ ഇവർക്ക് തറവാടക ഈടാക്കി കട തുടങ്ങാൻ അനുമതി നൽകിയത്. ഇപ്പോൾ പ്രതിമാസം പതിമൂവായിരത്തി എണ്ണൂറ് രൂപയാണ് വാടക. മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് കട പണിതു. പ്രളയവും കൊവിഡ് ലോക്ക് ഡൗണും നടപ്പാത നവീകരണവുമൊക്കെ കാരണം രണ്ട് വർഷമായി കച്ചവടം ഇല്ലാത്തതിനാൽ വാടക കൊടുക്കാൻ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഒഴിപ്പിക്കൽ നടത്തിയത്. സാധനങ്ങളെല്ലാം വാരി പുറത്തിട്ടു. 2015 മുതൽ വാടക അടക്കുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തുന്നുവെന്നും പല തവണ നോട്ടീസ് നൽകിയതിനു ശേഷമാണ് നടപടി എടുത്തതെന്നുമാണ് ജിസിഡിഎയുടെ വിശദീകരണം.

ഒരു നിശ്ചിത തുക അടച്ചാൽ കട തുറക്കാൻ അനുവദിക്കാമെന്നും ചെയർമാൻ പറഞ്ഞു. സംഭവം വാർത്തയായതോടെ എറണാകുളം എംഎൽഎ ടി ജെ വിനോദ് ഇടപെട്ടു.

തദ്ദേശ ഭരണ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഇതിനിടെ ലുലു ഗ്രൂപ്പ് പ്രസന്നക്ക് സഹായം വാഗ്ദാനം ചെയ്തു. നാളെത്തന്നെ ലുലു ഗ്രൂപ്പ് അധികൃതർ തുക മുഴുവൻ ജിസിഡിഎയിൽ അടക്കുമെന്ന് ചെയർമാൻ എംഎ യൂസഫലി അറിയിച്ചു.

NEWS
Advertisment