Advertisment

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ് : ഒന്നാം പ്രതിയെ പിടികൂടാനാകാതെ കുറ്റപത്രം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : മടവൂരിൽ റേഡിയോ ജോക്കി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മടവൂർ ആശാനിവാസിൽ റേഡിയോ ജോക്കി രാജേഷിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ 11 പ്രതികൾക്കെതിരെ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

Advertisment

publive-image

കേസിൽ ആകെ 12 പ്രതികളാണുള്ളതെങ്കിലും ഒന്നാം പ്രതി അബ്ദുൾ സത്താറിനെ പിടികൂടാനോ ചോദ്യം ചെയ്യാനോ അന്വേഷണ സംഘത്തിന് നാളിതുവരെ കഴിഞ്ഞിട്ടില്ല. ഒന്നാം പ്രതിയും ഖത്തറിലെ വ്യവസായിയും ആയിരുന്ന അബ്ദുൾ സത്താറിന്റെ കുടുംബവും വ്യവസായവും നശിപ്പിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കുറ്റപത്രം പറയുന്നു.

ഖത്തറിൽ നിരവധി സാമ്പത്തിക ഇടപാടുകളിൽപ്പെട്ട് നിയമ നടപടി നേരിടുന്ന സത്താറിനെ നാട്ടിലെത്തിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഇന്റർ പോളിന്റെ വരെ സഹായം തേടിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. സത്താർ അടുത്ത സ്നേഹിതൻ മുഹമ്മദ് സാലിഹിനാണ് രാജേഷിനെ വകവരുത്താനുള്ള ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ‌2018 മാർച്ച് 27ന് മടവൂരിലെ റെക്കോർഡിംഗ് സ്റ്റുഡിയോയുടെ മുന്നിൽ വച്ചാണ് ആർ ജെ രാജേഷിനെ വെട്ടിക്കൊന്നത്. കുറച്ച് കാലം ഖത്തറിൽ ജോലി നോക്കിയ രാജേഷ് അവിടെ വച്ച് സത്താറിന്റെ ഭാര്യയും നൃത്താദ്ധ്യാപികയുമായ യുവതിയുമായി സൗഹൃദത്തിലായിരുന്നു. ഇതിനെ ഭർത്താവ് ചോദ്യം ചെയ്തിരുന്നു. രാജേഷ് നാട്ടിലെത്തിയിട്ടും യുവതി ബന്ധം തുടർന്നു. ഇതാണ് സത്താറിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഓച്ചിറ മേമന സ്വദേശി മുഹമ്മദ് സാലിഹ്, കായംകുളം സ്വദേശി അപ്പു എന്ന അപ്പുണ്ണി, കരുനാഗപ്പള്ളി സ്വദേശി കെ. തൻസീർ, ശക്തികുളങ്ങര സ്വദേശി സനു സന്തോഷ്, വലിയകുളങ്ങര സ്വദേശി എ. യാസീൻ, കുണ്ടറ സ്വദേശി എസ്. സ്വാതി സന്തോഷ്, കാഞ്ഞിരോട് സ്വദേശി ജെ. എബി ജോൺ, അപ്പുണ്ണിയുടെ സഹോദരീ ഭർത്താവ് സുമിത്ത്, സുമിത്തിന്റെ ഭാര്യ ഭാഗ്യശ്രീ, അപ്പുണ്ണിയുടെ വനിതാ സുഹൃത്ത് എറണാകുളം വട്ടച്ചാനൽ വീട്ടിൽ സിബല്ല സോണിയ, സത്താറിന്റെ വനിതാ സുഹൃത്ത് എറണാകുളം കപ്പലണ്ടി മുക്ക് ഹയറുന്നീസാ മൻസിലിൽ ഷിജി നഷിഹാബ് എന്നിവരാണ് കേസിലെ പ്രതികൾ.

Advertisment