ബെംഗളൂരു : പ്രിലിമിനറി, മെയിൻ പരീക്ഷയെന്ന രണ്ടു കടമ്പകൾ കടന്നു, ഇനി അഭിമുഖം മാത്രമാണ് സിവിൽ സർവീസ് എന്ന സ്വപ്നനേട്ടത്തിനു മുന്നിൽ അവശേഷിക്കുന്നത്. അതുകൂടി വിജയകരമായി പൂർത്തിയാക്കിയാൽ ബസ് കണ്ടക്ടർ മധു ഐഎഎസ് ഓഫിസറാകും. ബെംഗളൂരു സ്വദേശിയായ ഈ 29 വയസ്സുകാരന്റെ നേട്ടം എല്ലാവർക്കും പ്രചോദനമാവുകയാണ്.
കഠിനാധ്വാനം ഒന്ന് മാത്രമാണ് മധുവിനെ സ്വപ്നനേട്ടത്തിന്റെ അടുക്കൽ എത്തിച്ചിരിക്കുന്നത്. എട്ടു മണിക്കൂർ ജോലിയ്ക്ക് ശേഷമുള്ള അഞ്ചു മണിക്കൂറാണ് മധു പഠനത്തിനായി മാറ്റിവച്ചത്. കുടുംബത്തിൽ വിദ്യാഭ്യാസം നേടിയ ഏക വ്യക്തിയാണ് മധു. ഈ മാസം നടന്ന മെയിൻസ് പരീക്ഷയിൽ വിജയിച്ച മധുവിന് അഭിമുഖം എന്ന കടമ്പ കൂടി ബാക്കിയുണ്ട്.
"ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടണമെന്ന് ഞാനെന്നും ആഗ്രഹിച്ചിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ചുറ്റുപാട് മോശമായിരുന്നതിനാൽ ജോലി ഉപേക്ഷിക്കാനാകുമായിരുന്നില്ല.
എല്ലാ ദിവസവും പുലർച്ചെ നാലിന് എഴുന്നേൽക്കും. ജോലിയ്ക്ക് പോകുന്നതിന് മുൻപ് രണ്ടരമണിക്കൂർ പഠനം. ജോലി കഴിഞ്ഞ് എത്തിയ ശേഷവും രണ്ടരമണിക്കൂർ പഠനത്തിനായി മാറ്റിവയ്ക്കും. 2018 ൽ പരീക്ഷ എഴുതിയെങ്കിലും വിജയിക്കാനായില്ല. എന്നാൽ പ്രതീക്ഷ കൈവിടാതെ പഠനം ദിനചര്യയാക്കി മാറ്റുകയായിരുന്നു."- മധു പറയുന്നു.