ഭോപ്പാൽ: മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരം പിടിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്ന പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യാസഹോദരൻ കോൺഗ്രസിൽ ചേര്‍ന്നത് ബിജെപിയെ പ്രതിരോധത്തിലാക്കി . ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യ സാധനാ സിംഗിന്റെ സഹോദരൻ സഞ്ജയ് സിംഗാണ് കോൺഗ്രസിൽ ചേർന്നത്. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ കമൽ നാഥിന്റെയും സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർമാൻ ജ്യോതിരാദിത്യ സിന്ധ്യയുടേയും സാന്നിദ്ധ്യത്തിലായിരുന്നു സഞ്ജയ് കോൺഗ്രസ് പാർട്ടിയുടെ ഭാഗമായത്.
13 വര്‍ഷമായി തുടര്‍ച്ചയായി ഭരിക്കുന്ന ശിവരാജ്സിംഗ് ചൗഹാനിന് പകരം കമല്‍നാഥിനെയാണ് മധ്യപ്രദേശുകാര്‍ക്ക് ഇനി വേണ്ടതെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. 13 വര്‍ഷം മതിയായ കാലഘട്ടമാണ്. ഇനി മറ്റുളളവര്‍ക്ക് അവസരം ലഭിക്കണം. മധ്യപ്രദേശിന്റെ വികസനത്തിന് വേണ്ടിയാണ് കമല്‍നാഥ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയിൽ സീറ്റ് ലഭിക്കുന്നത് ഉന്നത നേതാക്കളുടെ മക്കൾക്കു മാത്രമാണ്.
പാർട്ടിക്കുവേണ്ടി രാത്രിയും പകലും അധ്വാനിക്കുന്നവരെ അവഗണിക്കുകയാണെന്നും സഞ്ജയ് സിംഗ് പറഞ്ഞു. മാത്രമല്ല ബിജെപിയില്‍ നിന്നും ഇനിയും ഒഴുക്ക് ഉണ്ടാകുമെന്ന സൂചനയും ഉണ്ടായി. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യാപകമായി പാര്‍ട്ടിയിലേയ്ക്ക് നേതാക്കളെ എത്തിച്ച ബിജെപിക്ക് ഇപ്പോള്‍ നേരെ വിപരീതമായി കൊഴിഞ്ഞുപോക്ക് നേരിടേണ്ടിവരുന്നതാണ് പുതിയ പ്രതിഭാസം.