ചെന്നൈ: മദ്രാസ് ഐഐടി വിദ്യാർത്ഥിനിയും മലയാളിയുമായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ തെളിവില്ലെന്ന് തമിഴ്നാട് പൊലീസ്. ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് തമിഴ്നാട് പൊലീസ് പറഞ്ഞത്.
കേസിൽ ഫാത്തിമയുടെ സഹപാഠികളടക്കം 13 പേരെ ഇതുവരെ ചോദ്യം ചെയ്തുവെന്നും പൊലീസ് പറഞ്ഞു. കേസിൽ ആരോപണ വിധേയരായ ഹേമചന്ദ്രൻ , മിലിന്ദ് എന്നീ അധ്യാപകരെയും ചോദ്യം ചെയ്തു. എന്നാൽ അധ്യാപകർക്ക് എതിരെ സഹപാഠികളടക്കം ആരും മൊഴി നൽകിയില്ലെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം കേസിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നാളെ തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണും. തമിഴ്നാട് പൊലീസ് മേധാവിയെയും ഇവർ കാണും.