നിലമ്പൂർ: മുത്തേടം അത്തിമണ്ണിൽ ആയിശുമ്മക്കിന്ന് സന്തോഷത്തിന്റെ ദിനം. കരിഞ്ഞുണങ്ങാൻ മടിച്ചു നിന്ന വേദനയുടെ ഓർമ്മകൾ വേരോടെ പിഴുതെറിഞ്ഞ ദിനം.
കോവിഡ് പ്രോട്ടോകോൾ പരിശോധനക്കിടെ മാനസിക വിഷമം അനുഭവിക്കേണ്ടിവന്ന ആയിശുമ്മക്കരികിൽ ആശ്വാസ വാക്കുകളുമായി എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എത്തി.
നേരിൽ കാണാൻ ആഗ്രഹമുണ്ടെന്ന എക്സിക്യൂട്ടീവ് മജിസട്രേറ്റ് മുഹമ്മദ് റസാക്കിന്റെ അഭ്യർത്ഥന ആയിശുമ്മയും ബന്ധുക്കളും സ്നേഹത്തോടെ സ്വീകരിച്ചു. പിന്നിൽ നോവുണങ്ങാനും ഉണക്കാനും ഉള്ള ആഗ്രഹം.
സാനിറ്റൈസർ പകർന്നു നൽകി ആയിശുമ്മ അതിഥികളെ സ്വീകരിച്ചു. ആയിശുമ്മക്കായി വാങ്ങിയ സ്നേഹ സമ്മാനങ്ങൾ മജിസ്‌ട്രേറ്റ് കൈമാറി. കൂടിക്കാഴ്ച്ചയുടെ ഓർമക്കായി മജിസ്‌ട്രേറ്റ് സമ്മാനിച്ച മാവിൻതൈ ആയിശുമ്മ വീട്ടുമുറ്റത്ത് നട്ടു.
കോവിഡ് ബോധവൽക്കരണ സ്റ്റിക്കർ പതിച്ചു കൊണ്ട് സ്റ്റിക്കർ ക്യാമ്പയിനിന്റെ തുടക്കം കുറിച്ച് ആയിശുമ്മയും നിറഞ്ഞമനസ്സോടെ അതിൽ പങ്കാളിയായി. പ്രതിരോധ പ്രവർത്തനങ്ങളോടും പ്രവർത്തകരോടും സമൂഹത്തിനുണ്ടായ തെറ്റിദ്ധാരണ അല്പമെങ്കിലും മാറ്റാൻ പറ്റിയെന്ന ആശ്വാസത്തോടെ മടങ്ങാൻ മജിസ്‌ട്രേറ്റിനും, തെറ്റിദ്ധാരണ മാറിയതിന്റെ ആശ്വാസം ആയിഷുമ്മയിലും ഉണ്ടായിരുന്നു.
സെക്ടറൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് മുഹമ്മദ് റസാക്കിനൊപ്പം സെക്ടറൽ അസിസ്റ്റന്റ് ധന്യ, മൂത്തേടം ഗ്രാമ പഞ്ചായത്ത് കോവിഡ് സെൽ കോർഡിനേറ്റർ ഗഫൂർ കല്ലറ എന്നിവരും പങ്കെടുത്തു.