ഡല്‍ഹി : മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി സുപ്രീംകോടതിയില്‍ നടന്ന ചൂടേറിയ വാദ പ്രതിവാദങ്ങളുടെ ക്ലൈമാക്സായിരുന്നു വിധി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി അരങ്ങേറുന്ന രാഷ്ട്രീയ നാടകത്തിന്‍റെയും .
മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ട് നടത്താൻ സുപ്രീംകോടതി ഉത്തരവ്. വൈകിട്ട് അഞ്ചുമണിക്കുമുന്‍പ് വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയാക്കണം. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗബഞ്ചാണ് വിധി പറഞ്ഞത്.
കുതിരക്കച്ചവടം തടയാന്‍ എത്രയുംവേഗം വിശ്വാസവോട്ട് ആവശ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. രഹസ്യബാലറ്റ് ഉപയോഗിക്കരുത്. ഓപ്പണ്‍ ബാലറ്റ് വേണം. നടപടിക്രമങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
മഹാരാഷ്ട്രയിൽ അജിത് പവാറിനെ കൂട്ടു പിടിച്ച് ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പുലർച്ചെയുള്ള സത്യപ്രതിജ്ഞയും ബിജെപിയുടെ സർക്കാർ രൂപീകരണ നീക്കങ്ങളും അതിന് ഗവര്‍ണര്‍ നൽകിയ ഒത്താശയും ചോദ്യം ചെയ്താണ് സേന എൻസിപി കോൺഗ്രസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചത്. വിശദമായ വാദ പ്രതിവാദങ്ങളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സുപ്രീംകോടതിയിൽ ഉണ്ടായത്. മൂന്നംഗ ബെഞ്ചിന് മുന്നിൽ മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ ഹാജരായി. മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ രൂപീകരിക്കാൻ പിന്തുണ അറിയിച്ച് അജിത് പവാര്‍ ഗവര്‍ണര്‍ക്ക് നൽകിയത് വിശദമായ കത്താണെന്ന് ബിജെപി സുപ്രീംകോടതിയിൽ വിശദീകരിച്ചു.
54 പേരുടെ പിന്തുണ അവകാശപ്പെട്ട് അജിത് പവാര്‍ നൽകിയ കത്ത് തുഷാര്‍ മേത്ത സുപ്രീംകോടതിയിൽ വായിച്ചു. 54 എംഎൽഎമാരുടെ പിന്തുണ അറിയിച്ച് നൽകിയ കത്ത് നയമപരമായും ഭരണഘടനാപരമായും നിലനിൽക്കുന്നതാണെന്ന് അജിത് പവാര്‍ കോടതിയിൽ പറഞ്ഞു. ഞാനാണ് എൻസിപി. നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലാണ് കത്ത് നൽകിയതെന്നും അജിത് പവാര്‍ കോടതിയിൽ നിലപാടെടുത്തിരുന്നു