കൊല്ലം: വിവാഹം ഉറപ്പിക്കുമ്പോള്‍ മഹറായി എന്തുവേണമെന്ന ചോദ്യത്തിന് അജിനയ്‌ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ -ഇന്ത്യന്‍ ഭരണഘടന.ഭരണഘടനയും അതേച്ചൊല്ലിയുള്ള വിവാദങ്ങളും കൊഴുക്കുമ്ബോള്‍ അതേപ്പറ്റി ആഴത്തില്‍ അറിയണമെന്ന ആഗ്രഹമാണ് മഹറായി ഭരണഘടന ചോദിക്കാനുള്ള തീരുമാനത്തിനുപിന്നിലെന്ന് അജിന പറഞ്ഞു. കേട്ടവര്‍ നിരുത്സാഹപ്പെടുത്തിയെങ്കിലും വരന്‍ ഇജാസിനും ബന്ധുക്കള്‍ക്കും അജിനയുടെ തീരുമാനത്തോട് പൂര്‍ണ യോജിപ്പായിരുന്നു.
നൂറ് പുസ്‌തകങ്ങള്‍ കൈമാറിയാണ് അജിനയെ ഇജാസ് സ്വന്തമാക്കിയത്. മൂല്യമുള്ള എന്തെങ്കിലും മഹറായി നല്‍കിയാകണം തന്‍റെ വിവാഹം നടക്കേണ്ടതെന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഇജാസും.
ഖുര്‍ആനും ബൈബിളും കൂടാതെ എം.ടി.യുടെയും മാധവിക്കുട്ടിയുടെയും അരുന്ധതി റോയിയുടെയും ബെന്യാമിന്റെയും സുഭാഷ് ചന്ദ്രന്റെയും കെ.ആര്‍. മീരയുടെയുമെല്ലാം പുസ്‌തകങ്ങളുമാണ് ചടയമംഗലം പേരേടം വെള്ളച്ചാലില്‍വീട്ടില്‍ ഇജാസ് അജിനയ്‌ക്ക് നല്‍കിയത്. അധ്യാപക കുടുംബമാണ് ഇജാസിന്റെത്. മാതാപിതാക്കളായ ഹക്കിമും നസീറയും ഇജാസിന്റെ തീരുമാനത്തിനൊപ്പം നിന്നു.
ഡിസംബര്‍ 29-നാണ് വിവാഹം കഴിഞ്ഞത്. പുസ്തകങ്ങള്‍ മഹറായി നല്‍കിയത് അധികമാരും അറിയേണ്ടെന്നായിരുന്നു തീരുമാനമെങ്കിലും അറിഞ്ഞവര്‍ വിവരം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.
അജിനയുടെ മാതാപിതാക്കളും അധ്യാപകരുമായ നിസാമുദ്ദീനും സജീനയും മകള്‍ക്ക് പൂര്‍ണപിന്തുണ നല്‍കി ഒപ്പംനിന്നു. ആയൂര്‍ മഞ്ഞപ്പാറ ബി.എഡ്. കോളേജ് വിദ്യാര്‍ഥിനിയാണ് അജിന. സിവില്‍ എന്‍ജിനിയറിങ് കഴിഞ്ഞ ഇജാസ് മടവൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ജോലിചെയ്യുകയാണ്.