ഡൽഹി : മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ തന്നെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവ് ഇന്ത്യന്‍ ജനാധിപത്യത്തിലെ നാഴികക്കല്ലാണെന്നായിരുന്നു എന്‍സിപി നേതാവ് നവാബ് മാലിക്കിന്റെ പ്രതികരണം. 2018 മേയ് 19 ന് കർണാടകയിൽ സംഭവിച്ചത് മഹാരാഷ്ട്രയിലും ആവർത്തിക്കുമെന്ന യുപിഎ– ശിവസേന സഖ്യത്തിന്റെ പ്രതീക്ഷ തെല്ലും തെറ്റിയില്ല.
കർണാടകയിൽ യെഡിയൂരപ്പ സർക്കാരിനു വിശ്വാസ വോട്ട് തേടാൻ ഗവർണർ വാജുഭായ് വാല അനുവദിച്ച 15 ദിവസത്തെ സമയം വെട്ടിക്കുറച്ചുകൊണ്ട് 2018 മേയ് 19 ന് വിശ്വാസ വോട്ടെടുപ്പ് തേടാൻ കോടതി സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
കേവല ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്നു ഉറപ്പായതോടെ അധികാരമേറ്റ് 56–ാം മണിക്കൂറിൽ രാജിവയ്ക്കുന്നതായി മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ നിയമസഭയിൽ അറിയിച്ചു. വിശ്വാസപ്രമേയം അവതരിപ്പിക്കാൻ ക്ഷണിച്ചപ്പോൾ വികാരനിർഭരമായ പ്രസംഗം നടത്തിയാണ് രാജി പ്രഖ്യാപിച്ചത്. മറുപക്ഷത്തെ പലരോടും സംസാരിച്ചുവെന്നും മനസാക്ഷി വോട്ട് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും കണ്ണീരോടെ യെഡിയൂരപ്പ അന്ന് പറഞ്ഞു.
24 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന, എന്‍സിപി കോണ്‍ഗ്രസ് സഖ്യം (മഹാവികാസ് അഘാഡി) നൽകിയ അടിയന്തര ഹർജിയിലും സമാനമായ വിധിയെത്തുമ്പോൾ വിശ്വാസ വോട്ടെടുപ്പിനെ നേരിടാതെ രാജി വച്ച യെഡിയൂരപ്പ സർക്കാരിന്റെ ഗതിയാണോ ഫഡ്നാവിസിനെയും കാത്തിരിക്കുന്നതെന്നാണ് ഇനി അറിയാനുള്ളത്.