മുംബൈ ∙ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനു ശിവസേനയെ പിന്തുണയ്ക്കണോ എന്ന കാര്യത്തിൽ കോൺഗ്രസ് തീരുമാനം ഇന്നുണ്ടായേക്കും. മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കൾ സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. എൻസിപി അധ്യക്ഷൻ ശരദ് പവാറും സോണിയയുമായി ചർച്ച നടത്തിയേക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പറഞ്ഞു. എൻസിപി എംഎൽഎമാരുടെ യോഗം ചൊവ്വാഴ്ച ചേരാനാണ് തീരുമാനം. ഉദ്ധവ് താക്കറെ ഇന്നു രാത്രി തന്നെ ശരദ് പവാറിനെ കാണുമെന്ന് സൂചനയുണ്ട്.
പിന്തുണ നൽകുന്നതിനായി എൻസിപി മുഖേന കോണ്‍ഗ്രസ് ഉപാധികൾ മുന്നോട്ടുവച്ചിട്ടുണ്ട് . എൻഡിഎ സഖ്യം വിടാതെ ചർച്ചയില്ലെന്ന് എൻസിപി നേതാവ് നവാബ് മാലിക്ക് അറിയിച്ചു. കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നു കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജി സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്.
സർക്കാരുണ്ടാക്കുന്നതിൽ നിന്നു ബിജെപി പിന്മാറിയതിനു പിന്നാലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവർണർ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ഏഴരയ്ക്കു മുൻപായി മറുപടി നൽകാനാണ് നിർദേശം.
288 അംഗ നിയമസഭയിൽ 56 എംഎൽഎമാരാണ് ശിവസേനയ്ക്കുള്ളത്. ബിജെപിക്ക് 105 എംഎൽഎമാരാണുള്ളത്. കേവല ഭൂരിപക്ഷത്തിനു 145 പേരുടെ പിന്തുണയാണ് വേണ്ടത്. എൻസിപി – 54, കോൺഗ്രസ് – 44 എന്നിങ്ങനെയാണ് കക്ഷി നില.