മുംബൈ: സർക്കാരുണ്ടാക്കാനുള്ള ചർച്ചകളിൽ നിന്നും കോൺഗ്രസ് പിൻമാറിയതോടെ മഹാരാഷ്ട്രയിൽ ശിവസേനയുടെ മുഖ്യമന്ത്രി മോഹം പൊലിഞ്ഞു. ഭൂരിപക്ഷപിന്തുണ അറിയിക്കുന്നതില്‍ ശിവസേന പരാജയപ്പെട്ടതോടെ ഗവര്‍ണര്‍ എന്‍സിപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു.
എൻസിപിക്ക് ചൊവ്വാഴ്ച വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എൻസിപി പിൻമാറ്റം അറിയിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവിൽ വന്നേക്കും.
തിങ്കളാഴ്ച ഏഴു മണിവരെയാണ് ശിവസേനയ്ക്ക് ഗവർണർ സമയം അനുവദിച്ചിരുന്നത്. എന്നാൽ കോണ്‍ഗ്രസ് പിന്തുണ പ്രതീക്ഷിച്ച് രാജ്ഭവനിലെത്തിയ ആദിത്യ താക്കറെയ്ക്ക് സന്നദ്ധത അറിയിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. രണ്ടുദിവസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാൻ ഗവർണർ തയാറായില്ല.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശിവസേനയെ പിന്തുണയ്ക്കണമെന്ന അഭിപ്രായമാണുള്ളതെങ്കിലും ദേശിയ നേതൃത്വം അതിന് തയാറല്ല. കോൺഗ്രസ് നിലപാടിനു പിന്നാലെയാണ് എൻസിപിയും ശിവസേനയെ കൈവിട്ടത്.
എന്‍സിപിയും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്മാറിയാൽ സാങ്കേതികത്വത്തിന്റെ പേരില്‍ നാലാമത്തെ കക്ഷിയായ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ക്ഷണിച്ചേക്കും. അതല്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശിപാര്‍ശ ചെയ്യും.