മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബോളിവുഡിലെ പടലപ്പിണക്കങ്ങളാണ് സുശാന്തിനെ വിഷാദരോഗിയാക്കിയതെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.
‘പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നത് നടന്റെ മരണം ആത്മഹത്യയാണെന്നാണ്. എന്നാൽ മാധ്യമ റിപ്പോർട്ടുകളിൽ പ്രഫഷനൽ വൈരാഗ്യത്തെ തുടർന്നു സുശാന്ത് വിഷാദരോഗത്തിലായിരുന്നെന്നും പറയുന്നു. മുംബൈ പൊലീസ് ഈ വശം കൂടി പരിശോധിക്കും’– മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ട്വീറ്റ് ചെയ്തു.
വിഷാദരോഗത്തിന് കഴിക്കുന്ന ചില മരുന്നുകൾ സുശാന്തിന്റെ വീട്ടിൽനിന്നു കണ്ടെടുത്തിട്ടുണ്ടെന്നാണു സൂചന. എന്നാൽ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല. സുശാന്തിനെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
നടന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണോയെന്നു സംശയിക്കുന്നെന്നും മാതൃസഹോദരന്‍ പറഞ്ഞു.