ബെംഗളൂരു : മഹാരാഷ്ട്രയിൽ ഭരണം കൈവിട്ടതോടെ, കർണാടകയിലേക്കു ശ്രദ്ധയൂന്നി ബിജെപി. കോൺഗ്രസ്-ദൾ കക്ഷികളിൽ നിന്നു കൂറുമാറിയ 13 ‘അയോഗ്യർ’ ഉൾപ്പെടെ 15 സ്ഥാനാർഥികളെ വിജയിപ്പിക്കാനായി നെട്ടോട്ടത്തിലാണു മുഖ്യമന്ത്രിയും മന്ത്രിമാരും.
‘അയോഗ്യർ’ മത്സരിക്കുന്ന മണ്ഡലങ്ങളിൽ പ്രാദേശിക നേതാക്കളുടെ എതിർപ്പുകളെ മറികടക്കുകയെന്ന വെല്ലുവിളിയുമുണ്ട്. മഹാരാഷ്ട്ര കൈവിട്ടതിന്റെ ചലനങ്ങൾ ബെളഗാവിയിലെ ഗോഖക്, അത്താണി,കഗ്‍വാഡ് എന്നീ നിയമസഭാ മണ്ഡലങ്ങളിൽ വിപരീതഫലമുണ്ടാക്കുമോയെന്ന എന്ന ആശങ്കയാണ് പാർട്ടിയെ വലയ്ക്കുന്നത്.
ഉപതിരഞ്ഞെടുപ്പിനു ശേഷം നിയമസഭയിലെ അംഗബലം 222 ആയി വർധിക്കുമെന്നതിനാൽ ബിജെപിയുടെ നിലവിലുള്ള പിന്തുണ 106ൽ നിന്ന് 112 ആയി ഉയർത്തിയാലെ കേവല ഭൂരിപക്ഷം ഉറപ്പിക്കാനാകൂ. ഇല്ലെങ്കിൽ ദളിനെ കൂട്ടുപിടിച്ചു മാത്രമേ, തുടർന്നുള്ള മൂന്നര വർഷം ഭരണം ഉറപ്പാക്കാനാകൂ.