മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ധാരണ, പ്രധാനമന്ത്രി ബ്രസീലിലേക്ക് പോകുന്നതിന് മുന്നോടിയായി ചേർന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2:15നാണ് പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിക്കായി പുറപ്പെടേണ്ടിയിരുന്നതാണ്. എന്നാൽ അടിയന്തര യോഗം വിളിച്ച് ചേർത്തത് മൂലം പ്രധാനമന്ത്രിയുടെ യാത്ര അടക്കം വൈകുകയായിരുന്നു.
ഭരണത്തിന് ശുപാർശ ചെയ്തിട്ടില്ലെന്ന ഗവർണറുടെ ഓഫീസിന്‍റെ വിശദീകരണത്തിന് പിന്നാലെയാണ് മന്ത്രിസഭയുടെ തീരുമാനം പുറത്ത് വരുന്നത്. രാഷ്ട്രപതി ഭരണത്തിനുള്ള ശുപാർശ നൽകിയെന്ന ചില ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഗവർണറുടെ ഓഫീസ് തന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.
അതിനിടെ സർക്കാർ രൂപീകരിക്കാൻ ഗവർണർ സാവകാശം നൽകുന്നില്ലെന്ന് ആരോപിച്ച് ശിവസേന സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്ന സൂചനകൾ പുറത്ത് വരുന്നുണ്ട്. ബിജെപിക്ക് 48 മണിക്കൂർ സാവകാശം നൽകിയ ഗവർണർ 24 മണിക്കൂർ മാത്രമാണ് ശിവസേനയ്ക്ക് നൽകിയതെന്ന പരാതി നേരത്തെ തന്നെ പാർട്ടി വൃത്തങ്ങൾ ഉന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്ന് 18 ദിവസങ്ങൾ കഴിയുമ്പോഴും മഹാരാഷ്ട്രിയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടരുകയാണ്. ബിജെപിക്കും ശിവസേനയ്ക്കും ശേഷം എൻസിപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിരിക്കുകയാണ് ഗവർണർ ഭഗത് സിംഗ് കോഷിയാരി. ഇന്ന് വൈകിട്ട് എട്ടര വരെയാണ് എൻസിപിക്ക് നൽകിയിരിക്കുന്ന സമയം.
ഇതിനിടെ ശിവസേന ഉൾപ്പെട്ട സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് പുതിയ ഉപാധികൾ മുന്നോട്ട് വച്ചു. ചില കാര്യങ്ങൾ ശിവസേന എഴുതി നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.