മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് 19 വ്യാപനം വര്‍ധിക്കാന്‍ കാരണം സംസ്ഥാന ആരോഗ്യവകുപ്പിന്റെ തെറ്റായ സമീപനങ്ങള്‍ കാരണമാണെന്ന് ആരോഗ്യ വിദഗ്ധര്‍.
വിദേശത്തുനിന്ന് വരുന്ന യാത്രക്കാരെ പരിശോധനയ്‍ക്ക് വിധേയരാക്കാന്‍ വൈകിയെന്നും രോഗബാധിതരെ കണ്ടെത്താന്‍ പര്യാപ്തമായ പരിശോധനകള്‍ നടന്നിട്ടില്ലെന്നുമാണ് പ്രധാന ആരോപണം. ഇതില്‍ ചിലത് കേന്ദ്രത്തിന്റെ പരിധിയിലുള്ള കാര്യങ്ങളാണെന്നും ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ ആരോപിക്കുന്നു.
മഹാരാഷ്ട്രയില്‍ 40 ശതമാനത്തിലേറെ രോഗബാധിതരും യുഎഇയില്‍ നിന്ന് തിരിച്ചെത്തിയ യാത്രക്കാരാണ്. ആദ്യ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത് 10 ദിവസങ്ങള്‍ കഴിഞ്ഞാണ് യുഎഇയില്‍നിന്നെത്തുന്ന യാത്രക്കാര്‍ക്ക് പരിശോധന ആരംഭിച്ചത്. സ്ക്രീനിങ് നടപടികളിലെ ഗുരുതരമായ വീഴ്ചയാണിതെന്ന് മഹാരാഷ്ട്ര ഐഎംഎ പ്രസിഡന്റ് അവിനാഷ് ബോണ്ട്വെ വ്യക്തമാക്കി. ഇന്ത്യയില്‍ കൂടുതല്‍ വിദേശികളെത്തുന്നത് മുംബൈ വിമാനത്താവളത്തിലാണ്. അതിനാല്‍തന്നെ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വിദേശ യാത്രക്കാര്‍ക്ക് യൂണിവേഴ്സല്‍ സ്ക്രീനിങ് ഗവണ്‍മെന്റ് നേരത്തെ നിര്‍ബന്ധമാക്കേണ്ടതായിരുന്നു. മാര്‍ച്ച് ആദ്യവാരത്തില്‍തന്നെ അന്താരാഷ്ട്ര വിമാന സര്‍വീസ് റദ്ദാക്കണമായിരുന്നുവെന്നും പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ഭരത് പുരാന്തര്‍ ചൂണ്ടിക്കാണിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകാത്തവര്‍ക്കും സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ പരിശോധനകള്‍ കൂടുതല്‍ വ്യാപകമാക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.