മൂലമറ്റം: തിരുമ്മു ചികിത്സക്ക് വേണ്ടി വൈദ്യശാലയിൽ എത്തിയ ആദിവാസി യുവാവ് മരിച്ചത് അണു ബാധയെ തുടർന്ന്. പനി മൂലം ആന്തരികാവയവങ്ങൾക്കുണ്ടായ കടുത്ത അണുബാധയാണ് മരണകാരണമെന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളേജ് ഡോക്ടർമാർ വ്യക്തമാക്കിയതായി കാഞ്ഞാർ പോലീസ് പറഞ്ഞു.
യുവാവിൻ്റെ മരണത്തെ തുടർന്ന് ചോദ്യം ചെയ്യുന്നതിന് വേണ്ടി കാഞ്ഞാർ പോലീസ് കസ്റ്റഡിയിൽ എടുത്ത വൈദ്യൻ ജെയിംസിനെ ഇന്നലെ ഉച്ചയോടെ വിട്ടയച്ചു. പൂമാല ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അറക്കുളം തുമ്പച്ചി ഈട്ടിക്കൽ മഹേഷിനെയാണ് (16) കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ കുടയത്തൂരിലെ സ്വകാര്യ
വൈദ്യശാലയിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടയത്തൂരിൽ വാടകയ്ക്ക് വീടെടുത്ത് തിരുമ്മു ചികിത്സ നടത്തി വരുന്ന മേത്തൊട്ടി കുരുവംപ്ലാക്കൽ ജയിംസിൻ്റെ വീട്ടിലെ വൈദ്യശാലയിലാണ് മഹേഷ് ചികിത്സക്ക് എത്തിയത്. 4 മാസം മുമ്പ് മഹേഷ് വീടിനു സമീപം നെല്ലിക്ക പറിക്കാൻ മരത്തിൽ കയറിയപ്പോൾ വീണതായി ബന്ധുക്കൾ പറഞ്ഞു.
എന്നാൽ വീണ കാര്യം യുവാവ് വീട്ടുകാരിൽ നിന്നും മറച്ചുവെച്ചു. കഴിഞ്ഞ ദിവസമാണ് കാലിനും അരക്കെട്ടിൻ്റെ ഭാഗത്തും വേദനയുള്ളതായി മഹേഷ് പറഞ്ഞത്. ഇതേ തുടർന്ന് ഏതാനും ദിവസം മുമ്പ് മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
മുട്ടം ആശുപത്രിയിലെ ഡോക്ടർ എക്സ് റേ എടുത്ത് നോക്കണമെന്ന് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ എക്സ് റേ എടുത്ത് തുടർ ചികിത്സയ്ക്ക് പോകാതെയാണ് നാട്ടുവൈദ്യൻ്റെ അടുത്ത് ചികിത്സക്കെത്തിയത്.
മഹേഷിൻ്റെ അമ്മാവൻ്റെ പരിചയത്തിലുള്ള കുടയത്തൂരിലെ നാട്ടുവൈദ്യൻ്റെ അടുത്ത് തിരുമ്മു ചികിത്സയ്ക്ക് വെള്ളിയാഴ്ച്ച ഉച്ചയോടെ മഹേഷും ബന്ധുക്കളും എത്തി. വൈകുന്നേരത്തോടെ മഹേഷ് കൂടുതൽ അവശനായതിനാൽ ബന്ധുക്കളുടെ നിർബ്ബന്ധത്തെ തുടർന്ന് പിറ്റേന്ന് ചികിത്സ നൽകുന്നതിന് വേണ്ടി വൈദ്യശാലയിൽ വിശ്രമിക്കാനുള്ള സൗകര്യം വൈദ്യൻ ജെയിംസ് ഏർപ്പാട് ചെയ്യുകയായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.