'ടേക്ക് ഓഫി'ന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാലിക്ക്'. കൊവിഡ് പ്രതിസന്ധി മൂലം ചിത്രത്തിന്റെ റിലീസും നീളുകയാണ്. മാലിക്ക് ഒ ടി ടിയിൽ റിലീസ് ചെയ്യുമോ എന്ന തരത്തിലുള്ള സംശയങ്ങളും ഉയർന്നു വന്നിരുന്നു.
മാലിക്കിന്റെ റിലീസിനെ കുറിച്ച് മഹേഷ് നാരായണൻ നിലപാട് വ്യക്തമാക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
'മാലിക്ക്' എന്ന സിനിമ 2011 മുതൽ എന്റെയും ഫഹദിന്റെ ആലോചനയിലുള്ള സിനിമയാണ്. ഇത്രയും വലിയ ബജറ്റിൽ സിനിമ തുടങ്ങിയത് തന്നെ മലയാള സിനിമയ്ക്ക് കേരളത്തിന് അകത്തും പുറത്തും ലഭിക്കുന്നൊരു മാർക്കറ്റ് കണ്ടിട്ടാണ്. എന്റെ കഴിഞ്ഞ സിനിമയായ 'ടേക്ക് ഓഫിന്' കേരളത്തിനേക്കാൾ കൂടുതൽ കളക്ഷൻ ലഭിച്ചിരിക്കുന്നത് ജി സി സിയിൽ നിന്നുമാണ്. അത്തരമൊരു ബിസിനസ്സ് 'മാലിക്കി'നും ഞങ്ങൾ കണ്ടിരുന്നു. അതുകൊണ്ട് തന്നെ നിലവിലുള്ള സാഹചര്യങ്ങൾക്ക് മാറ്റം വന്നിട്ട് മാത്രമേ 'മാലിക്കി'ന്റെ റീലീസിനെ കുറിച്ച് ചിന്തിക്കാൻ സാധിക്കുകയുള്ളു.
'മാലിക്ക്' ഒരു പ്രത്യേക സമയത്ത് ഇറക്കണം എന്നുള്ളതിനെ കുറിച്ച് ഞാൻ ഭയക്കുന്നില്ല. കാരണം 1968 മുതൽ 2018വരെയുള്ള കേരളത്തിലെ ഒരു പ്രദേശത്തിന്റെ ചരിത്രം പറയുന്നൊരു സിനിമ ആയതു കൊണ്ട് തന്നെ തീയറ്ററിൽ സിനിമ എത്തുമ്പോൾ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്നുള്ളതിനെ കുറിച്ച് എനിക്കൊരു ഭയമില്ല. ഏതു കാലത്ത് ഇറക്കിയാലും പുതുമ നഷപ്പെടാത്തൊരു സിനിമയാവും 'മാലിക്ക്' എന്നാണ് ഞാൻ വിശ്വസിക്കുന്നത്. തിയറ്ററുകൾ തുറന്നാലും 30 ശതമാനം ഒക്കുപൻസിയിൽ 'മാലിക്ക്' പ്രദർശിപ്പിക്കാൻ പറ്റുമോ എന്നുള്ള സംശയവും എനിക്കുണ്ട്.
പ്രതികൂലമായ എല്ലാ സാഹചര്യങ്ങളും മാറി വന്നാൽ മാത്രമേ 'മാലിക്ക്' തീയറ്ററിൽ എത്തിച്ചിട്ട് കാര്യമുള്ളൂ. ബോളിവുഡ് സിനിമകൾക്ക് ഓഫറുകൾ കൊടുക്കുന്നത് പോലെ മലയാള സിനിമകൾക്ക് ഒടിടി അത്രയും പ്രൊഡക്ഷൻ കോസ്റ്റ് കവർ ചെയ്തു പോവുന്നത് പോലെയുള്ള പ്രതിഫലം തരില്ല. ഒടിടിക്ക് ചിത്രം പ്രീമിയർ ചെയ്യാൻ കൊടുക്കുമ്പോൾ മുടക്കിയ കാശെങ്കിലും നമുക്ക് തിരികെ ലഭിക്കേണ്ടേ ? 'മാലിക്ക്' എന്ന സിനിമക്ക് നിലവിലെ സാഹചര്യം വെച്ച് ഒടിടി റിലീസ് സാധ്യമല്ല.