മക്ക: കോവിഡിന്റെ പശ്ചാത്തലത്തിൽ കർശനമായ നിയന്ത്രണങ്ങളോടെ ഹജ്ജ് കർമങ്ങൾ നടത്തുന്ന സാഹചര്യത്തിൽ അനുമതി പത്രമില്ലാതെ പുണ്യസ്ഥലങ്ങളിൽ പ്രവേശിച്ചാൽ 10,000 റിയാൽ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ദുൽഖഅദ് 28 മുതൽ ദുൽഹജ് 12 വരെ യാണ് ഈ നിയമം ബാധകമാകുക. കുറ്റം ആവർത്തി ക്കുന്നപക്ഷം ശിക്ഷ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് വേളയിൽ കോവിഡ് വ്യാപനം നടക്കുന്നത് തടയാനും ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാനും സ്വദേശി വിദേശി ഭേദമന്യേ മുഴുവൻ പേരും ശ്രദ്ധിക്കണമെന്നു ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
ഹജ്ജ് നടക്കുന്ന ദിവസങ്ങളിൽ തസ്തീഹ് ഇല്ലാതെ മക്കയിലേക്കും മിനാ, മുസ്ദലിഫ, അറഫ എന്നീ പുണ്യ സ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നത് സുരക്ഷാവിഭാഗങ്ങൾ അതീവ ജാഗ്രതയോടെയാണ് നിലയുറപ്പിക്കുന്നത്. മക്കയിലേക്കുള്ള മുഴുവൻ റോഡുകളും നടപ്പാതകളും കൃത്യമായി നിരീക്ഷിക്കുമെന്നും നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.