കോട്ടയ്ക്കൽ: ദേശീയപാതയിലെ ചെനയ്ക്കലിൽ വ്യാഴാഴ്ച രാത്രി കാറും ബൈക്കും ഇടിച്ച് യുവാവു മരിച്ച സംഭവത്തിൽ ദുരൂഹതയുള്ളതായി സൂചന. സംഭവത്തിനു പിന്നിൽ കഞ്ചാവ് മാഫിയകൾ തമ്മിലുള്ള തർക്കമെന്നു സംശയിക്കുന്നതായി പൊലീസ്.
ബൈക്ക് യാത്രക്കാരനായ പറമ്പിലങ്ങാടി കുന്നത്തുംപടി ലിയാഖത്തിന്റെ മകൻ റഹ്മാൻ(19) ആണു മരിച്ചത്. റഹ്മാനും സുഹൃത്ത് അമ്പലവട്ടം സ്വദേശി താജുദ്ദീനും യാത്ര ചെയ്തിരുന്ന ബൈക്കിൽ അതേദിശയിൽ എത്തിയ കാർ ഇടിച്ചായിരുന്നു അപകടം.
ഇരു വാഹനങ്ങളും അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവശേഷം കാറിലെ യാത്രക്കാർ ഇറങ്ങിയോടുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. കാറിനു സമീപത്തുനിന്ന് വടിവാൾ പൊലീസ് കണ്ടെടുത്തു.
താജുദ്ദീൻ മുൻപു ചില കേസിൽ ഉൾപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. വിരലടയാള, ഫൊറൻസിക് വിദഗ്ധർ പരിശോധന നടത്തി. സിഐ കെ.ഒ.പ്രദീപ്, എസ്ഐ റിയാസ് ചാക്കീരി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. കാർ യാത്രക്കാരെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.