മലപ്പുറം : സാമൂഹിക മാധ്യമം വഴി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കാറും പണവും കവർന്ന കേസിൽ പ്രതികൾ പോലീസ് പിടിയിൽ. കോട്ടക്കൽ സ്വദേശിയായ വ്യാപാരിയുടെ കാറും പണവുമാണ് കവർന്നത്. പെരുമുഖം രാമനാട്ടുകര സ്വദേശികളായ എൻ പി പ്രണവ് (20), ഷഹദ് ഷമീം (21), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവെരാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കോട്ടക്കൽ സ്വദേശിയായ അബ്ദുൽ ലത്തീഫിനെ കാക്കഞ്ചേരിയിൽ വെച്ച് പ്രതികൾ ഭീഷണിപ്പെടുത്തി പരാതിക്കാരന്റെ കാറിൽ തട്ടിക്കൊണ്ടുപോയി എന്നതാണ് കേസ്. കാക്കഞ്ചേരിയിൽ നിന്നും വ്യാപാരിയെ കാറിൽ കയറ്റി വാഴയൂർ മലയുടെ മുകളിൽ കൊണ്ടുപോയ പ്രതികൾ ആരുമില്ലാത്ത സ്ഥലത്ത് വെച്ച് മർദിക്കുകയായിരുന്നു.
പ്രതികൾക്ക് അവർ പറഞ്ഞു കൊടുത്ത നമ്പറിലേക്ക് പരാതിക്കാരനെക്കൊണ്ട് ബലമായി പതിനായിരം രൂപ അയപ്പിച്ചു. കൂടാതെ വാഹനം തിരികെ നൽകണമെങ്കിൽ അഞ്ചു ലക്ഷം രൂപ തരണം എന്നും തന്നാൽ മാത്രമേ വാഹനം വിട്ടുതരികയുള്ളു എന്നും പറഞ്ഞു.
മർദിച്ച് അവശനാക്കിയ ശേഷം രാത്രി പന്ത്രണ്ടു മണിയോടെ രാമനാട്ടുകര ബസ്റ്റാൻഡിന് മുന്നിൽ ഇറക്കി കാറുമായി പ്രതികൾ പോകുകയായിരുന്നു. പ്രതികൾ തട്ടിക്കൊണ്ടുപോയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു പ്രതികളെ കോടതിയിലും ഹാജരാക്കി. പ്രായപൂർത്തിയാകാത്ത മൂന്നാമത്തെ പ്രതിയെ ജുവനൈൽ ബോർഡ് മുമ്പാകെ ഹാജരാക്കി.