മലപ്പുറം: ചത്ത പശുവിനു ഇൻഷ്വറൻസ് തുക കിട്ടാന്‍ പശുവിന്റെ പോസ്റ്റുമോർട്ടത്തിനു 2000 രൂപ കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടര്‍ അറസ്റ്റില്‍. മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി മൃഗാശുപത്രിയിലെ ഡോക്ടർ മക്കരപ്പറമ്പ് സ്വദേശി പഞ്ചളി വീട്ടിൽ അബ്ദുൾ നാസർ (44) ആണ് പിടിയിലായത്.
പൂക്കോട്ടൂർ സ്വദേശി പ്രവീണിന്റെ പശുവളർത്തൽ കേന്ദ്രത്തിലെ പശുവിനെ പോസ്റ്റുമോർട്ടം ചെയ്യാനാണ് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്. ഒരു മാസം മുന്‍പാണ് പ്രവീണിന്റെ പശു രോഗം ബാധിച്ചു ചത്തത്.
ഇൻഷ്വറൻസ് തുക കിട്ടേണ്ടതിനാൽ പോസ്റ്റുമോർട്ടം ചെയ്യാൻ ഡോക്ടറെ വിളിച്ചു. ഇൻഷ്വറൻസ് തുക ലഭിക്കുമ്പോൾ 2000 രൂപ നൽകണമെന്നു ഡോക്ടർ ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച പ്രവീണിനു 50,000 രൂപ ഇൻഷ്വറൻസ് തുക ലഭിച്ചു. ഇതറിഞ്ഞ അബ്ദുൾ നാസർ 2000 രൂപ ആവശ്യപ്പെട്ടു. ഇതോടെ പ്രവീണ്‍ വിവരം വിജിലൻസിനെ അറിയിച്ചു.
തുടർന്നു മലപ്പുറം വിജിലൻസ് ഉദ്യോഗസ്ഥർ നാസറിനെ പിടികൂടാൻ കെണിയൊരുക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെ പ്രവീണിന്റെ പശുവളർത്തൽ കേന്ദ്രത്തിൽ വച്ച് 2000 രൂപ വാങ്ങുന്നതിനിടെ നാസറിനെ വിജിലൻസ് പിടികൂടി.