ഡൽഹി : ഉന്നാവ് സംഭവത്തിൽ യു.പി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. രാജ്യത്ത് സ്ത്രീകൾക്ക് എതിരെ ഏറ്റവും അതിക്രമം നടക്കുന്നത് ഉത്തർപ്രദേശിലാണ്. അക്രമത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റെടുക്കണം. ബലാത്സംഗത്തിന് ഇരയായാൽ യു.പിയിൽ ജീവിക്കുക ദുഷ്കരമാണ്. ഇരയെ സംരക്ഷിക്കാൻ മുഖ്യമന്തി എന്തു ചെയ്തുവെന്നും പ്രിയങ്ക ചോദിച്ചു.
‘യുപി സര്‍ക്കാർ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. 11 മാസത്തിനുള്ളിൽ 90 ബലാത്സംഗക്കേസുകളാണ് ഉന്നാവ് ജില്ലയിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ക്രമസമാധനം നിലനിർത്തുക എന്നത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. യുപിയിലെ മെയ്ൻപുരിയിലെയും സമ്പലിലെയും അവസ്ഥ ഭയാനകമാണ്.
സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ ഓരോ ദിവസവും വർധിച്ചു വരികയാണ്. ഇത് തടയാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു ശ്രമവും ഉണ്ടാകുന്നില്ല എന്നത് ഖേദകരമാണ്. മാത്രമല്ല, കുറ്റവാളികളെ സംരക്ഷിക്കുന്ന തിരക്കിലാണ് സർക്കാർ. സ്ത്രീകൾക്കെതിരായ അക്രമങ്ങള്‍ക്ക് യോഗി ആദിത്യനാഥിന്റെ സർക്കാർ കൂട്ടുനിൽക്കുകയാണ്.' പ്രിയങ്ക പറഞ്ഞു.
ഉന്നാവിലെ ബലാത്സംഗ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ യുപി പൊലീസ് നാലുമാസം സമയമെടുത്തു. കഴിഞ്ഞ കുറച്ചു മാസമായി കേസിലെ പ്രധാനപ്രതി ജാമ്യത്തിലാണ്. നിർഭയ കേസിനു ശേഷം ബലാത്സംഗക്കേസിലെ പ്രതികൾക്ക് ശക്തമായ ശിക്ഷ നൽകുന്നതിനുള്ള നിയമം വന്നെങ്കിലും അത് നടപ്പാകുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു.