മലയാളികൾ നെഞ്ചിലേറ്റിയ രണ്ടു ബ്രദേഴ്സാണ് നടനായ മോഹൻലാലും, സംവിധാകനായ സിദ്ദിഖും. ഇവർ രണ്ടു പേരും സംഗമിച്ചപ്പോൾ മലയാളികൾക്കു ലഭിച്ച സൂപ്പർ ഹിറ്റാണ് "ബിഗ് ബ്രദർ".
പതികാലത്തിൽ തുടങ്ങി കൂട്ടപ്പൊരിച്ചിലിൽ അവസാനിക്കുന്ന മേളം പോലെയാണ് "ബിഗ് ബ്രദറി"ന്റെ കുത്തൊഴുക്ക്.
സംവിധായകനായ സിദ്ദിഖിന് മോഹൻലാലിനെ നന്നായറിയാം. അതുപോലെ തന്നെ മോഹൻലാലിന് സിദ്ദിഖിനേയും. അതിന്റെ പ്രതിഫലനം ഈ ചിത്രത്തിലുടനീളം കാണാം.
പതിവു ശൈലിയിൽ നിന്നു വ്യതിചലിച്ച്, ആക്ഷനും, ത്രില്ലും സസ്പെൻസും മുഖ്യചേരുവയാക്കി കൊണ്ടാണ് ഇക്കുറി സിദ്ദിഖ് രംഗത്തെത്തിയിട്ടുള്ളത്.
തമാശകളും, കുടുംബ മുഹൂർത്തങ്ങളും ഏറെയുണ്ടെങ്കിലും പ്രേക്ഷകരെ ആവേശ ഭരിതരാക്കുന്ന ഒരു ഇന്റർവെൽ പഞ്ചോടെയാണ് ചിത്രം ഉദ്വേഗജനകമായ രണ്ടാം പകുതിയിലേക്ക് കുതിക്കുന്നത്.
"ബിഗ് ബ്രദറി"ൽ മോഹൻലാലിനോടൊപ്പം അണിചേർന്നിരിക്കുന്നത് അർബാസ് ഖാൻ, അനൂപ് മേനോൻ, മിർണ മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, സർജാണോ ഖാലിദ്, ടിനിടോം, ഇർഷാദ് തുടങ്ങിയവരാണ്.
ജിത്തു ദാമോദറിന്റെ ഛായാഗ്രഹണം അഭിനന്ദനമർഹിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ദീപക് ദേവ് പകർന്നു കൊടുത്ത സംഗീതം അതിമനോഹരം എന്നു തന്നെ പറയാതെ വയ്യ.
ചുരുക്കത്തിൽ പ്രേക്ഷകരെ ഒട്ടും നിരാശരാക്കാതെ ഒരു സിനിമ അണിയിച്ചൊരുക്കി എന്ന കാര്യത്തിൽ സംവിധായകനായ സിദ്ദിഖിനും, (കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കു പുറമേ നിർമ്മാണത്തിൽ ഒരു ചെറിയ പങ്കും സിദ്ദിഖിനുണ്ട്) നിർമ്മാതാക്കൾക്കും തീർച്ചയായും അഭിമാനിക്കാം.
2020ലെ ഒരു സൂപ്പർഹിറ്റായി "ബിഗ് ബ്രദർ " മാറും എന്ന കാര്യത്തിൽ യാതൊരു സംശയത്തിനും ഇടയില്ല.